
കോട്ടയം : കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിലും മത്സരിക്കാൻ കേരള കോൺഗ്രസ് ജോസഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചതോടെ ഏറ്റുമാനൂർ,ചങ്ങനാശ്ശേരി സീറ്റുകളിൽ കണ്ണുവച്ച കോൺഗ്രസ് നേതാക്കൾ അമർഷത്തിൽ. സീറ്റുകൾ ഏറ്റെടുക്കണമെന്ന ആവശ്യം വ്യക്തിപരമായി നേതാക്കൾ പ്രതിപക്ഷ നേതാവിനോട് ഉൾപ്പെടെ ഉന്നയിച്ചിട്ടുണ്ട്.
കോട്ടയം ലോക്സഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയത് ഏറ്റുമാനൂർ,ചങ്ങനാശ്ശേരി സീറ്റുകൾ വിട്ടുതരുമെന്ന അനൗപചാരിക ധാരണയോടെയെന്നാണ് നേതാക്കൾ പറഞ്ഞത്. എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ കേരള കോൺഗ്രസ് തീരുമാനിക്കുകയും, സ്ഥാനാർത്ഥികളെ കണ്ടെത്താൻ ചെയർമാൻ പി.ജെ. ജോസഫിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ധൃതിപിടിച്ചുള്ള ഈ നീക്കത്തോടെ ജില്ലയിലെ അരഡസൻ കോൺഗ്രസ് നേതാക്കളാണ് വെട്ടിലായത്.
പരസ്യ പ്രതികരണത്തിന് വിലക്ക്
തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തരുതെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെയും, പ്രതിപക്ഷ നേതാവിന്റെയും നിർദ്ദേശം. എതിർ സ്വരങ്ങളുയരുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. ഈ സാഹചര്യത്തിലാണ് തങ്ങളുടെ അതൃപ്തി രഹസ്യമായി നേതൃത്വത്തെ അറിയിച്ചത്. ഏറ്റുമാനൂരിൽ നാട്ടകം സുരേഷ്, അഡ്വ. ജി ഗോപകുമാർ തുടങ്ങിയവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. ചങ്ങനാശ്ശേരിയിൽ കെ.സി ജോസഫ്, ജോസി സെബാസ്റ്റ്യൻ, അജീസ് ബെൻ മാത്യൂസ് തുടങ്ങിയവരും പരിഗണനയിൽ ഉണ്ടായിരുന്നു. ഇരുസീറ്റുകളിലും കേരള കോൺഗ്രസും ഒന്നിലേറെ പേര് പരിഗണിക്കുന്നുണ്ട്. ഏറ്റുമാനൂരിൽ ജയ്സൺ ജോസഫ്, മൈക്കിൾ ജെയിംസ്, ബിനു ചെങ്ങളം എന്നിവരും ചങ്ങനാശേരിയിൽ വി.ജെ ലാലി, എം.പി ജോസഫ് എന്നിവരും സീറ്റ് ആഗ്രഹിക്കുന്നു.
ഒടുവിൽ സംഭവിക്കാവുന്നത്.
ജില്ലയിലെ സീറ്റുകളുടെ വച്ചുമാറ്റം
ഏറ്റുമാനൂരെങ്കിലും ഏറ്റെടുക്കുക
ജില്ലയിലെ സീറ്റുകൾ വിട്ടുകൊടുക്കുക
മറ്റ് ജില്ലകളിലേത് ഏറ്റെടുക്കുക
'' വ്യക്തിപരമായ അഭിപ്രായമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യമായി പ്രതികരിക്കരുതെന്നാണ് നിർദ്ദേശം. യു.ഡി.എഫ് നേതൃത്വം ഉചിതമായ തീരുമാനം കൈക്കൊള്ളും.
നാട്ടകം സുരേഷ്, ഡി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |