
കോട്ടയം : പുതുതലമുറയുടെ രുചിയിഷ്ടമായി കടൽവിഭവങ്ങൾ മാറുമ്പോൾ ആരോഗ്യസുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും ശക്തമാകുന്നു. വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് കടൽവിഭവം കഴിച്ച രണ്ടുപേർ മരിച്ചതോടെയാണ് ആശങ്ക ഉയരുന്നത്.
നഗരത്തിലെ റസ്റ്റോറന്റുകളിൽ ഞണ്ട്, ചെമ്മീൻ, കല്ലുമ്മക്കായ, കൂന്തലടക്കമുള്ളവയ്ക്ക് പ്രിയമേറെയാണ്. സീ ഫുഡിന് വേണ്ടിമാത്രമുള്ള റസ്റ്റോറന്റുകൾ കൂണുപോലെ മുളയ്ക്കുന്നതും ജനപ്രീതികൊണ്ടാണ്. പൊതുവേ കടൽവിഭവങ്ങളിൽ പ്രോട്ടീനും ഒമേഗ ത്രീ ഫാറ്റി ആസിഡും സമൃദ്ധമാണെങ്കിലും ചില സാഹചര്യങ്ങളിൽ അപകടസാദ്ധ്യതകൾ ഉണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. ചെമ്മീൻ പോലുള്ള ഷെൽഫിഷ് വിഭവങ്ങൾ ചിലരിൽ അലർജിക്കിടയാക്കും. ശരിയായി വൃത്തിയാക്കാതെയോ, പാകം ചെയ്യാതെയോ കഴിക്കുമ്പോൾ ബാക്ടീരിയ അണുബാധയ്ക്ക് സാദ്ധ്യത ഏറെയാണ്. നല്ല ശീതീകരണ സംവിധാനമില്ലെങ്കിൽ വേഗം കേടാകാനുള്ള സാദ്ധ്യതയുണ്ട്. വേനൽക്കാലത്ത് തണുപ്പിക്കാൻ സൗകര്യം കുറവായ സ്ഥലങ്ങളിൽ നിന്നുള്ള കടൽവിഭവങ്ങൾ ഒഴിവാക്കണമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
വൃത്തിയില്ലെങ്കിൽ പണി കിട്ടും
വിശ്വസനീയമായ മത്സ്യവ്യാപാരികളിൽ നിന്ന് മാത്രം വാങ്ങുക
ഫ്രഷ് ആയ മണവും തിളക്കമുള്ള നിറവും ഉറപ്പാക്കുക
ശരിയായ താപനിലയിൽ സംഭരിച്ച് സൂക്ഷിക്കുക
പൂർണ്ണമായി പാകം ചെയ്ത് മാത്രം ഉപയോഗിക്കുക
ചെമ്മീൻ വിഭവങ്ങളുടെ ജനപ്രീതി
ഫ്രൈ, മസാല, ബിരിയാണി, റോസ്റ്റ് എന്നീ രീതികളിൽ ചെമ്മീൻ വിഭവങ്ങൾ യുവാക്കൾക്കിടയിൽ വലിയ ഹിറ്റാണ്. ഫുഡ് ബ്ലോഗുകളും സോഷ്യൽ മീഡിയ റീലുകളും ട്രെൻഡിനെ ശക്തമാക്കുന്നു. എന്നാൽ 'ചെമ്മീൻ അലർജി' ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
'' ഗുണവും ദോഷവും ഒരുപോലെയുണ്ട്. വൃത്തിയായും, സൂക്ഷിച്ചും കൈകാര്യം ചെയ്തില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ആരോഗ്യപരമായ മുൻകരുതലുകൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഡോ.കെ.എം.രാജേഷ്, ആരോഗ്യവിദഗ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |