കടിച്ച് കുടഞ്ഞ് തെരുവ് നായ്ക്കൾ, ഫാത്തിമയ്ക്ക് നഷ്ടപ്പെട്ടത് 2 ആടുകൾ
തലയോലപ്പറമ്പ് : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ഫാത്തിമയ്ക്ക് നഷ്ടപ്പെട്ടത് രണ്ട് ആടുകളെ. തലയോലപ്പറമ്പ് പഞ്ചായത്ത് ഒന്നാം വാർഡിൽ കോലേഴം ഭാഗത്ത് കണ്ടത്തിൽപ്പറമ്പിൽ ഫാത്തിമയുടെ ഒരു വയസ് പ്രായമായ പെണ്ണാടിനെയാണ് കൂട്ടം കൂടിയെത്തിയ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. ഞായറാഴ്ച രാവിലെ 5.30 ഓടെ ഫാത്തിമ ആടിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് തെരുവ് നായ്ക്കൾ കൂടിന് ചുറ്റും നിൽക്കുന്നത് കണ്ടത്. സംശയം തോന്നി കൂട്ടിൽ നോക്കിയപ്പോഴാണ് കൂട് തകർത്ത് ആടിനെ കടിച്ചു കീറി കൊന്ന നിലയിൽ കണ്ടത്. ഒരാഴ്ച മുമ്പ് ഇവരുടെ രണ്ട് വയസ് പ്രായമുള്ള പെണ്ണാടിനെ തെരുവ് നായ്ക്കൾ ആക്രമിച്ച് പരക്കേൽപ്പിച്ചിരുന്നു. അസാധാരണമായി വായിൽ നിന്നും നുരയും പതയും ഒലിപ്പിച്ച് വെള്ളവും ഭക്ഷണവും തിന്നാൻ പറ്റാതെ തളർന്ന് ആട് ചത്തു. വർഷങ്ങളായി ആടുകളെ വളർത്തി ഉപജീവനം നടത്തി വരികയായിരുന്നു ഫാത്തിമയും ഭർത്താവ് സുലൈമാനും. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു.