മായുന്നു ചുവർചിത്രങ്ങൾ,  പ്രഭ മങ്ങി അക്ഷരനഗരി

Monday 04 May 2026 12:06 AM IST

കോട്ടയം: രാജ്യത്തെ ആദ്യത്തെ ചുവർചിത്ര നഗരി. പക്ഷേ,​ സംരക്ഷിക്കാൻ അധികൃതർക്ക് താത്പര്യമില്ലെങ്കിലോ ?​ ഇതാകും അവസ്ഥ. പ്രശസ്ത ചിത്രകാരന്മാർ വരച്ച നൂറിലേറെ ചിത്രങ്ങളാണ് മാഞ്ഞു തുടങ്ങിയത്. രാജസ്ഥാനിലെ മാണ്ഡവ ഉൾപ്പെടെയുള്ള മറ്റുചുവർചിത്ര നഗരികളിലെ ചിത്രങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ് കോട്ടയത്തെ ചുവർ ചിത്രങ്ങളോട് ഈ അവഗണന. ലളിതകലാ അക്കാഡമി രാജ്യാന്തര തലത്തിലെ 300 ചുവർ ചിത്രകാരന്മാരെ സംഘടിപ്പിച്ച് നടത്തിയ ചിത്രകലാ ക്യാമ്പിനൊടുവിലാണ് തിരുനക്കര മൈതാനത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയത്തെ ആദ്യത്തെ ചുവർചിത്ര നഗരിയായി പ്രഖ്യാപിച്ചത്. 2013 മേയ് 25നായിരുന്നു പ്രഖ്യാപനം. കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, പള്ളികൾ, ക്ഷേത്രങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായി 13000 ചതുരശ്ര അടി വിസ്തീർണ്ണമുള പ്രതലത്തിലാണ് ചിത്രങ്ങൾ വരച്ചത്.

സംരക്ഷിച്ചില്ല, എല്ലാം നശിപ്പിച്ചു പച്ചിലച്ചാർ, മഞ്ഞൾ, കരി, തുടങ്ങിയ സ്വഭാവിക കൂട്ടുകൾ കൊണ്ട് വരച്ച ചിത്രങ്ങൾ യഥാവിധി സംരക്ഷിച്ചാൽ ദീർഘകാലം നിലനിൽക്കുമെന്നായിരുന്നു ലളിതകലാ അക്കാഡമി മുൻ ചെയർമാനും, ചിത്രകാരനുമായ കെ.എ ഫ്രാൻസിസ് പറഞ്ഞത്. 72 ലക്ഷം രൂപയാണ് ലളിതകലാ അക്കാഡമി പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ചുവർ ചിത്രങ്ങളുടെ സംരക്ഷണം ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് വഹിക്കണമെന്നായിരുന്നു ധാരണയെങ്കിലും കളക്ടറേറ്റിലുൾപ്പെടെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചുവർചിത്രങ്ങൾ ഭിത്തിയിൽ നിന്ന് ഒഴിവാക്കി. തിരുനക്കര മൈതാനത്തെ ചുവർ ചിത്രം നഗരസഭ പെയിന്റ് ചെയ്ത് നീക്കി. ജില്ലാ പഞ്ചായത്തിലേതടക്കം ചുവർ ചിത്രങ്ങൾ ഭൂരിഭാഗവും നിറം മങ്ങി നശിച്ചു.

ചെലവഴിച്ചത് : 72 ലക്ഷം

''അധികൃതരുടെ പിടിപ്പുകേടാണ് ചുവർചിത്രങ്ങൾ മായാൻ കാരണം. കൃത്യമായി സംരക്ഷിക്കുന്നതിന് പകരം പലയടിങ്ങളിലും നീക്കം ചെയ്യാനായിരുന്നു താത്പര്യം. അവശേഷിക്കുന്നവയെങ്കിലും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം.

പൊതുപ്രവർത്തകർ