കോട്ടയം: അപ്പർകുട്ടനാട്ടിൽ ചത്തൊടുങ്ങിയ താറാവുകളുടെ സാമ്പിൾ ഭോപ്പാലിലെ നാഷണൽ ലാബിലേയ്ക്ക് കൊണ്ടുപോകാൻ ഇൻഡിഗോ വിമാനക്കമ്പനി തയ്യാറായില്ല. ഇതേത്തുടർന്ന് രണ്ട് ദിവസം വൈകി, ഇന്നലെ എയർ ഇന്ത്യയുടെ വിമാനത്തിലാണ് സാമ്പിളുകൾ അയച്ചത്. കളക്ടറുടെ അടക്കം കത്തുണ്ടായിട്ടും നിഷേധ നിലപാടെടുത്ത വിമാനക്കമ്പനിക്കെതിരെ ജില്ലാ കളക്ടർ പരാതി നൽകിയിട്ടുണ്ട്. വിമാനകമ്പനിയുടെ നിലപാടു മൂലം മൂലം പരിശോധനാ ഫലവും വൈകും.
വെച്ചൂർ, അയ്മനം, കല്ലറ പഞ്ചായത്തുകളിലും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളിലുമായി ചത്ത താറാവുകളുടെ സാമ്പിളുകളാണ് ഭോപ്പാലിലെ ലാബിലേയ്ക്ക് വിശദമായ പരിശോധനയ്ത്ത് അയയ്ക്കാൻ തീരുമാനിച്ചത്. ഒരു സാമ്പിളിൽ തീറ്റയിലെ പൂപ്പലാണ് മരണകാരണമെന്ന് തെളിഞ്ഞെങ്കിലും മറ്റുള്ള സാമ്പിളുകളിൽ ചില സംശയങ്ങളുയർന്നു. ഈ സാഹചര്യത്തിൽ പക്ഷിപ്പനിയാണോയെന്ന് ഉറപ്പിക്കാനാണ് സാമ്പിളുകൾ ഭോപ്പാലിലേയ്ക്ക് അയക്കാൻ തീരുമാനിച്ചത്. ഇതിനായി ബുക്ക് ചെയ്ത് നെടുമ്പാശേരിയിൽ എത്തിച്ചപ്പോഴാണ് അണുബാധയുള്ള സാധനങ്ങൾ കാർഗോയിൽ കയറ്റാൻ കഴിയില്ലെന്ന് കമ്പനി കർശന നിലപാടെുത്തത്. സിയാലിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടും തീരുമാനമാകാഞ്ഞതിനെ തുടർന്ന് സാമ്പിളുകൾ വീണ്ടും തിരുവല്ലയിലെ ലാബിലേയ്ക്ക് മാറ്റി. 38കിലോയുടെ സാമ്പിളായിരുന്നു ആദ്യം അയയ്ക്കാൻ തീരുമാനിച്ചത്. ആലപ്പുഴ ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ താറാവുകൾ ചത്തതോടെ നാൽപ്പത് കിലോയ്ക്ക് മുകളിൽ സാമ്പിളുകൾ ഇന്നലെ എയർ ഇന്ത്യ വിമാനത്തിൽ അയച്ചു.
ഫലം വൈകുന്നതിൽ കർഷകർക്കും ആശങ്ക
അപ്പർകുട്ടനാട്ടിൽ ഇപ്പോഴും താറാവുകൾ ചാകുകയാണ്. കാരണം അറിയാത്തതിൽ കർഷകരും ആശങ്കയിലാണ്. ഭോപ്പാലിൽ നിന്നുള്ള പരിശോധനാ ഫലത്തിന് ശേഷം വേണം ഇവിടെ പ്രതിരോധ നടപടികൾ പൂർത്തിയാക്കാൻ. പക്ഷിപ്പനിയാണെങ്കിൽ ചുറ്റുപാടുമുള്ള പക്ഷികളെയെല്ലാം കൊന്നൊടുക്കുന്നതടക്കമുള്ള നീണ്ട പ്രവർത്തനങ്ങളുണ്ട്. ഇതിനെല്ലാം പരിശോധനാ ഫലം എത്തണം.
കമ്പനിയുടേത് അസാധാരണ നടപടി
24 മണിക്കൂറാണ് സാമ്പിളുകൾ ഐസിൽ കേടാകാതിരിക്കുക. ഈ സാഹചര്യത്തിൽ എല്ലാ സാമ്പിളുകളും വിമാനത്തിലാണ് കൊണ്ടുപോവുക പതിവ്. ദുരന്ത നിവാരണ വിഭാഗം മേധാവികൂടിയായ ജില്ലാ കളക്ടറുടെ കത്ത്, എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അനുമതി പത്രം എന്നിവ അടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു.
'' ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നത്. ഇൻഡിഗോ വിമാന കമ്പനിക്കെതിരെ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്''
- ഡോ.പി.കെ.ജയശ്രീ, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |