കോട്ടയം: മദ്ധ്യവേനൽ അവധിയുടെ അവസാന ആഴ്ചയിൽ വരുന്ന ട്രെയിൻ ഗതാഗത നിയന്ത്രണം യാത്രക്കാരെ വലയ്ക്കും. പരശുറാം, വേണാട്, പാലരുവി ട്രെയിനുകളുടെ റദ്ദാക്കലാകും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുക. വേണാടിനും പരശുറാമിനും ബദലായി രണ്ടു ട്രെയിനുകൾ ഓടിക്കുമെങ്കിലും കോട്ടയം മേഖലയിലെ യാത്രക്കാർക്ക് പ്രയോജനമുണ്ടാകില്ല. കോട്ടയം- കൊല്ലം, കോട്ടയം-എറണാകുളം റൂട്ടിൽ യാത്രാക്ലേശമുണ്ടാകും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുക. സമയത്ത് ചെല്ലാനാവില്ലെന്നതിനാൽ പലരും അവധിയ്ക്ക് അപേക്ഷിച്ചിരിക്കയാണ്. ട്രെയിൻ റദ്ദാക്കിയതുമൂലമുള്ള യാത്രാക്ലേശം പരിഹരിക്കാൻ കായംകുളം, എറണാകുളം റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്‌പെഷൽ സർവീസ് നടത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, തിരക്കിനനുസരിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടായിരുന്ന ഇന്നലെ കാര്യമായ തിരക്കില്ലായിരുന്നെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. കോട്ടയം റൂട്ടിലെ ഏറ്റവും തിരക്കേറിയ ട്രെയിനായ വേണാടിന് ബദലായി കൊല്ലം ചങ്ങനാശേരി റൂട്ടിൽ അനുവദിച്ച സ്‌പെഷ്യൽ ട്രെയിന് കൂടുതൽ ട്രിപ്പ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. 24 മുതൽ 28 വരെയാണ് കൊല്ലം ചങ്ങനാശേരി റൂട്ടിൽ മെമുവിന്റെ റേക്കുകൾ ഉപയോഗിച്ച് വേണാടിന്റെ സ്‌റ്റോപ്പുമായി സർവീസ് നടത്തുക. ഓഫീസ് യാത്രക്കാർക്ക് വണ്ടി പ്രയോജനമാകുമെന്നാണ് റെയിൽവേയുടെ വിശ്വാസം. ഈ ട്രെയിൻ ചങ്ങനാശേരിയിൽ നിറുത്തി ഒന്നോ രണ്ടോ തവണ കായംകുളം വരെ സർവീസ് നടത്തണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. പരശുറാമിനു ബദലായി മംഗലാപുരം- ഷൊർണൂർ റൂട്ടിൽ താത്കാലികമായി പുതിയ ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ രീതിയിൽ തെക്കൻ ജില്ലകളിലെ യാത്രക്കാർക്കായും ബദൽ ക്രമീകരണം ഒരുക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |