കോട്ടയം. റേഷൻ കടകളിലേയ്ക്കുള്ള അരി കടത്തുന്നെന്ന നിരന്തര പരാതികൾക്ക് കോട്ടയത്ത് വിരാമമാകുന്നു. റേഷൻ ഭക്ഷ്യധാന്യനീക്കം കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച തത്സമയ നിരീക്ഷ പദ്ധതി അവസാനഘട്ടത്തിൽ. ഭക്ഷ്യധാന്യങ്ങളുമായി പോകുന്ന വാഹനങ്ങളുടെ ജി.പി.എസ്, വെഹിക്കിൾ ട്രാക്കിംഗ് ആൻഡ് ഫ്‌ളീറ്റ് മാനേജ്‌മെന്റ് (വി.ടി.എഫ്.എം.എസ്) എന്ന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നതോടെ പദ്ധതി പൂർണമാകും.
എഫ്.സി.ഐ ഗോഡൗണിൽ നിന്ന് മറ്റ് ഗോഡൗണുകളിലേയ്ക്കുള്ള വഴികളുടെ റൂട്ട് മാപ്പുകൾ തയാറാക്കി സോഫ്റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്തു. ഇനി ജില്ലയിലെ മുഴുവൻ റേഷൻ കടകളിലേയ്ക്കുമുള്ള റൂട്ട് മാപ്പ് സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കണം. വണ്ടികളുടെ ജി.പി.എസും ഈ സോഫ്റ്റ്‌വെയറിൽ ബന്ധിപ്പിക്കും.
ഇതൊന്നും പോരാഞ്ഞ് വാഹനങ്ങളെ നിരീക്ഷിക്കാൻ താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നോഡൽ ഓഫിസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ ക്രമക്കേട് കണ്ടെത്തി ഉടനടി കടുത്ത നടപടി സ്വീകരിക്കും. റേഷൻ ധാന്യങ്ങൾ വ്യാപകമായി തിരിമറി നടത്തുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി.
പ്രയോജനങ്ങൾ.
ഗോഡൗണിൽ നിന്ന് പുറപ്പെടുമ്പോൾ മുതൽ വാഹനങ്ങൾ നിരീക്ഷണത്തിൽ.
സ്വകാര്യ ഗോഡൗണിലേക്കോ മറ്റോ റൂട്ടു മാറ്റിയാൽ ഉടനടി കണ്ടെത്താം.
വഴിയിൽ വച്ച് മറ്റ് വാഹനങ്ങളിലേയ്ക്ക് അരി മാറ്റിയാലും സോഫ്‌റ്റ്‌വെയർ പിടികൂടും.
ജില്ലാ സപ്ളൈ ഓഫീസർ വി.ജയപ്രകാശ് പറയുന്നു.
ഇ പോസ് മെഷീന് പിന്നാലെ ജി.പി.എസ്. സംവിധാനം കൂടി പ്രാവർത്തികമാകുമ്പോൾ റേഷനിംഗ് സംവിധാനം സുതാര്യമാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച പ്രവൃത്തികൾ പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |