SignIn
Kerala Kaumudi Online
Friday, 20 September 2024 3.10 AM IST

ചീക്കുമണം മൂക്കിൽ കയറാത്ത നരകസഭ.

Increase Font Size Decrease Font Size Print Page
waste

ചുറ്റുവട്ടം.വി ജയകുമാറിന്റെ പ്രതിവാര പംക്തി.

കോട്ടയം നഗരം ചീഞ്ഞുനാറാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നിട്ടും നഗരസഭാധികൃതരുടെ മൂക്കിന്റെ തൊലിക്കട്ടികൊണ്ടാകാം ചീക്കുമണം അവരെ ആരെയും ബാധിച്ചില്ല. ഒരിക്കലും നടക്കാത്ത സ്വപ്നമെന്ന് പറയുംപോലെയാണ് തെരുവ് നായ്ക്കളുടെ നിരോധിക്കലും കോട്ടയത്തെ മാലിന്യസംസ്കരണവും. രണ്ടും പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണ്. കോടികൾ ചെലവഴിച്ചിട്ടും പരാജയപ്പെട്ട കഥയാണ് മാലിന്യ സംസ്കരണ പദ്ധതികൾക്ക് പറയാനുള്ളത്. മാലിന്യ സംസ്കരണ പദ്ധതി വിജയകരമായി നടപ്പാക്കിയ സ്ഥലങ്ങൾ കാണാൻ സ്വദേശ ,വിദേശ യാത്രവരെ നടത്തിയവരുണ്ട്. നാട്ടുകാരുടെ ചെലവിൽ അന്യനാടുകണ്ട് മടങ്ങിയെത്തി തുമ്പൂർമുഴി മോഡൽ മറ്റേ മോഡൽ തുടങ്ങി പല പ്രഖ്യാപനങ്ങൾ നടത്തിയതല്ലാതെ വിവരക്കുറവ് കൊണ്ട് നടപ്പാക്കിയ പദ്ധതികളൊന്നും വിജയിച്ചില്ല.

മാലിന്യനീക്കം തടസപ്പെടുന്നതാണ് തെരുവ് നായ്ക്കൾ പെരുകാൻ കാരണം. നഗരത്തിന്റെ പല ഭാഗങ്ങളിലുള്ള മാലിന്യക്കൂമ്പാരം ഇല്ലായിരുന്നുവെങ്കിൽ ഭക്ഷണം കിട്ടാതെ തെരുവ് നായ്ക്കൾ എന്നേ ചത്തൊടുങ്ങിയേനേ. വീട്ടിലെ മാലിന്യം ഒളിച്ചും പാത്തും കള്ളന്മാരെപ്പോലെ രാത്രി പല പോയിന്റുകളിൽ എറിഞ്ഞ് ഞങ്ങളീ നാട്ടുകാരെ അല്ലെന്ന മട്ടിൽ മുങ്ങുന്ന പകൽ മാന്യന്മാരായ നാട്ടുകാരും മാലിന്യം പെരുകാൻ ഉത്തരവാദികളാണ്. അങ്ങനെ നോക്കിയാൽ നായ്ക്കൾ പെറ്റുപെരുകാൻ നാട്ടുകാരും ഉത്തരവാദികളാണെന്ന് കാണാം.

നഗരത്തിൽ കുന്നുകൂടുന്ന മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം നഗരം ഭരിക്കുന്നവർക്കാണ്. അവർ അതു ചെയ്യുന്നില്ല. നായ്ക്കളുടെ എണ്ണം കുറക്കാൻ കൊണ്ടു വന്ന എ ബി സി (ആനിമൽ ബെർത്ത് കൺട്രോൾ) നാലു നിലയിൽ പൊട്ടിയതുപോലാണ് കോട്ടയത്തെ മാലിന്യ സംസ്കരണവും. മച്ചി പശുവിനെ തൊഴുത്തുമാറ്റി കെട്ടിയെന്നു പറയുന്നത് പോലെ പലരും മാറിമാറി ഭരിച്ചിട്ടും മാലിന്യ പോയിന്റുകൾ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കണമെന്ന് ബന്ധപ്പെട്ടവർ പറയുമ്പോൾ സംസ്കരിക്കാൻ സ്ഥലമെവിടെയെന്നാണ് നാലും അഞ്ചും സെന്റുള്ളവർ ചോദിക്കുന്നത്. ബയോഗ്യാസ് പ്ലാന്റും, പൈപ്പ് കുഴലും, ബക്കറ്റുമൊക്കെ ഇറക്കിനോക്കിയെങ്കിലും ചില സ്വകാര്യ കമ്പനിയ്ക്ക് കാശുണ്ടാക്കി കൊടുത്ത ചിലരുടെ പോക്കറ്റിൽ കമ്മിഷൻ തുക എത്തിയതൊഴിച്ചാൽ മാലിന്യനീക്കത്തിന് ഒരുമാറ്റവും ഉണ്ടായില്ല.

നഗരസഭ വക വടവാതൂർ ഡമ്പിംഗ് യാർഡിൽ മാലിന്യമിടാൻ നാട്ടുകാരും കോടതിയും സമ്മതിക്കില്ല. പിന്നെ നഗരസഭ വക കോടിമത ചന്ത നാഗമ്പടം മൈതാനം എന്നിവിടങ്ങളിൽ ജെ സി ബി ഉപയോഗിച്ച് കുഴികുത്തി മാലിന്യം നിറക്കൽ പരിപാടിയാണ് ആകെ നടക്കുന്നത്. രണ്ടു മഴപെയ്താൽ വെള്ളം നിറയുന്നതോടെ ഇവിടെ കുഴികുത്താൻ കഴിയില്ല. അതോടെ മാലിന്യങ്ങൾ ചീഞ്ഞു നാറി വഴിയിൽ കിടക്കും. നഗരസഭാ വക ശുചീകരണ തൊഴിലാളികൾ ഇടക്കു പണിമുടക്കി മാലിന്യ നീക്കം മെല്ലേപോക്ക് സമരത്തിൽ കുടുങ്ങിയതോടെ മാലിന്യ നീക്കം തടസപ്പെട്ടു. മഴ ശക്തമായതോടെ മാലിന്യം കുന്നുകൂടുന്നതും വർദ്ധിച്ചു. തെരുവുനായ്ക്കളും അതോടെ പെരുകി. നഗരത്തിൽ മാലിന്യക്കൂമ്പാരമില്ലാത്ത ഇടങ്ങൾ കുറഞ്ഞതോടെ അതുവഴി നടക്കുക മാത്രമല്ല ഇരുചക്രവാഹനത്തിൽ പോയാലും തെരുവ് നായ്ക്കളുടെ കടി ഉറപ്പായി. നാട്ടുകാരുടെ ചെലവിൽ കാറിൽ പായുന്ന നഗരം ഭരിക്കുന്നവർക്ക് പട്ടിയുടെ കടി കൊള്ളുകയുമില്ല. മാലിന്യ കൂമ്പാരത്തിൽ നിന്നുള്ള ചീക്കുമണം മൂക്കിൽ കയറുകയുമില്ല. ഇവരെ കൊകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്ന് കൈതരിപ്പോടെ പറയുകയാണ് നാട്ടുകാരിപ്പോൾ .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.