കോട്ടയം: നെൽ സംഭരിച്ച ശേഷം ജില്ലയിലെ കർഷകർക്ക് സർക്കാർ നൽകാനുള്ളത് 33 കോടി രൂപ. ജില്ലയിലെ അപ്പർ കുട്ടനാടൻ മേഖലകളിൽ ഉൾപ്പെടെ വിരിപ്പു കൃഷി നടത്തിയ കർഷകരുടെ സംഭരിച്ച നെല്ലിനാണ് പണം ലഭിക്കേണ്ടത്. ആദ്യഘട്ടത്തിലെ 50 ശതമാനം പണം നൽകിയെങ്കിലും ബാക്കി ഒന്നരമാസം പിന്നിട്ടിട്ടും നൽകിയിട്ടില്ല. ഇതോടെ കൃഷി ഇറക്കിയവരുൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായി.
പണം ലഭിക്കാതായതോടെ, സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പാഡി ഓഫീസറുടെ ഓഫീസിലേക്ക് പ്രതിഷേധിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. സർക്കാരിന് പണമില്ലെന്നാണ് അധികൃതരുടെ വാദം. കുടിശ്ശിക കിട്ടിയാലേ പുഞ്ചകൃഷിയിറക്കിയ കർഷകർക്ക് വളംപ്രയോഗം ഉൾപ്പെടെ നടത്താനാകൂ,
ദേശസാത്കരണ ബാങ്കുകളായ കാനറ, എസ്.ബി.ഐ, ഫെഡറൽ എന്നിവിടങ്ങിൽ നിന്ന് സർക്കാർ വായ്പ എടുത്ത ശേഷം തവണകളായാണ് കർഷകർക്ക് നൽകിയിരുന്നത്. എന്നാൽ പുതിയ നയമനുസരിച്ച് കേരള ബാങ്കിൽ നിന്ന് വായ്പയെടുത്തശേഷം പണം കൈമാറാനാണ് സപ്ലൈകോയുടെ പദ്ധതി. എന്നാൽ സപ്ലൈകോയും കേരള ബാങ്കും തമ്മിലുള്ള പലിശ സംന്ധിച്ച തർക്കമാണ് കുടിശ്ശിക വിതരണത്തിന് തടസമാകുന്നത്.
കൊടുക്കേണ്ടത് 70 കോടി
നെൽ കർഷകർക്ക് ആകെ ലഭിക്കേണ്ടത്- 70 കോടി രൂപ
2022 ഡിസംബർ ഒമ്പതു വരെ നൽകിയത്- 37 കോടി
ബാക്കി തുക- 33 കോടി രൂപ
പണം നൽകുന്നത് കേരള ബാങ്ക്
മുൻപ് നൽകിയിരുന്നത് ദേശസാത്കരണ ബാങ്കുകൾ
'കടം വാങ്ങിയും വായ്പയെടുത്തും മറ്റ് പ്രതിസന്ധികൾ തരണം ചെയ്തും കൃഷിയിറക്കിയവരെ സർക്കാർ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുകയാണ്".
- മോഹൻ സി. ചതുരച്ചിറ, അപ്പർകുട്ടനാട് കാർഷിക സമിതി രക്ഷാധികാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |