പാലാ . നഗരവീഥിയിൽ സീബ്രാലൈനുകൾ മുഴുവൻ മാഞ്ഞതോടെ കാൽനടയാത്രക്കാർ മറുകരയെത്തുന്നത് ജീവൻപണയം വച്ച്. 4 ദിവസത്തിനിടെ രണ്ടു യാത്രക്കാരെയാണ് അമിതവേഗതയിലെത്തിയ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചത്. ഒരാളുടെ ജീവൻ പൊലിഞ്ഞു. ഇന്നലെ ടൗൺ ബസ് സ്റ്റാൻഡിന് സമീപം റിവർവ്യൂ റോഡിൽ റോഡ് കുറകെ കടക്കുന്നതിനിടെ മിനി ലോറിയിടിച്ചാണ് വൃദ്ധ മരിച്ചത്. നഗരവീഥിയിലും ബൈപ്പാസിലും റിവർവ്യൂ റോഡിലുമായി പതിനഞ്ചോളം സ്ഥലങ്ങളിലാണ് സീബ്രാലൈനുകൾ ഉണ്ടായിരുന്നത്. കാലപ്പഴക്കത്താൽ പലതും മാഞ്ഞുതുടങ്ങുകയായിരുന്നു. മുൻപരിചയമുളള യാത്രക്കാർ ഈ ഭാഗങ്ങളിലൂടെ വഴി കുറുകെ കടക്കും. വഴിപരിചയമില്ലാത്തവർ തോന്നുംപടി മറുഭാഗത്തേക്കെത്താൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
കഴിഞ്ഞ ഒരു വർഷമായി സീബ്രാലൈൻ വരയ്ക്കണമെന്ന് യാത്രക്കാരും വിവിധ വിദ്യാഭ്യാസ സ്ഥാപന അധികാരികളും ജനപ്രതിനിധകളുമൊക്കെ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഇന്നലെ വൃദ്ധ അപകടത്തിൽ മരിച്ചതിന് സമീപമുള്ള സീബ്രാലൈൻ അശാസ്ത്രീയമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു സ്ഥലത്തും വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് സീബ്രാലൈൻ വരയ്ക്കില്ല. പക്ഷേ ടൗൺ ബസ് സ്റ്റാൻഡിനും റിവർവ്യൂ റോഡിനും ഇടയ്ക്കുള്ള സീബ്രാലൈൻ ഇങ്ങനെയാണ് വരച്ചിരിക്കുന്നത്. ഇതാകട്ടെ മാഞ്ഞുതുടങ്ങിയ നിലയിലും. ഇന്നലെ അപകടത്തിന് ശേഷം മേട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി ഇവിടെ പരിശോധന നടത്തി. സീബ്രാലൈൻ മറ്റൊരിടത്തേക്ക് മാറ്റിവരയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി.
ആറുമാസം, 2 മരണം 10 പേർക്ക് പരിക്ക്.
കഴിഞ്ഞ ആറ് മാസത്തിനിടെ റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനം തട്ടിയും, പാഞ്ഞ് വരുന്ന വാഹനങ്ങൾക്ക് മുന്നിൽ നിന്ന് ഓടിമാറുന്നതിനിടിയലും പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം റോഡ് കുറുകെ കടക്കുന്നതിനിടയിൽ സ്ത്രീ വാഹനം ഇടിച്ച് മരണമടഞ്ഞിരുന്നു.
എസ്റ്റിമേറ്റ് എടുത്തിട്ട് മാസങ്ങൾ, പണിയാൻ ഫണ്ടില്ലത്രേ.
പാലാ നഗരത്തിലെ മുഴുവൻ സീബ്രാലൈനുകളും ശബരിമല സീസണ് മുന്നോടിയായി തെളിയിക്കുന്നതിനായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് എടുത്ത് അനുമതിക്കായി ചീഫ് എൻജിനിയർക്ക് അയച്ചിരുന്നു. എന്നാൽ ഫണ്ടില്ലെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്. പാലാ സെന്റ് തോമസ് സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ എന്നിവിടങ്ങളിലൊക്കെ റോഡ് കുറുകെ കടക്കാൻ വിദ്യാർത്ഥികൾ വലയുകയാണ്. തിരക്കേറിയ രാവിലെയും വൈകിട്ടും അദ്ധ്യാപകർ വിദ്യാർത്ഥികളുടെ കൈ പിടിച്ച് റോഡ് കുറുകെ കടത്തുകയാണിപ്പോൾ.
അപകടം ഉണ്ടായി, പൊലീസ് ഉണർന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ പാലാ സി ഐ കെ പി ടോംസണും സംഘവും നിരത്തിലിറങ്ങി കാൽനടയാത്രക്കാരെ റോഡ് കുറുകെ കടക്കാൻ സഹായിച്ചു. അപകടമുണ്ടായ സ്ഥലത്തും ഒരു ഹോം ഗാർഡിനെ യാത്രക്കാരെ സഹായിക്കാനായി ചുമതലപ്പെടുത്തി. എന്നാൽ ഇത് എന്നും നടപ്പാകുന്ന കാര്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |