കോട്ടയം . വേനൽ കടുത്തതും, പച്ചപ്പുല്ലിന് ക്ഷാമം നേരിട്ടതും മൂലം പാൽ ഉത്പാദനം കുറഞ്ഞത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. ചുട്ടുപൊള്ളുന്ന ചൂടിൽ തോട്ടങ്ങളിലെ പുല്ല് കരിഞ്ഞ് ഉണങ്ങിയ നിലയിലാണ്. പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചതോടെ ഇവിടെ നിന്നുള്ള പച്ചപ്പുല്ലിന്റെ ലഭ്യതയും ഇല്ലാതായി. പശു, പോത്ത്, ആട്, എരുമ തുടങ്ങിയവ വളർത്തുന്ന ചെറുകിട കർഷകരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമ്പോൾ കച്ചിയാണ് വേനൽക്കാലത്ത് കന്നുകാലികൾക്ക് കൊടുക്കുന്നത്. കാലംതെറ്റിയെത്തിയ മഴയെ തുടർന്ന് പുഞ്ച സീസണിൽ കർഷകർക്ക് വേണ്ടത്ര വൈക്കോൽ ശേഖരിക്കാനായില്ല. വിരിപ്പുകൃഷിയുടെ കൊയ്ത്ത് സമയത്തും വൈക്കോൽ സംഭരിക്കുന്നതിന് മഴ തടസമായി. കച്ചി വാങ്ങാൻ കിട്ടുമെങ്കിലും നിലവിലെ സാഹചര്യത്തിൽ വിലകൊടുത്ത് വാങ്ങാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
നാടൻ കച്ചിയും കിട്ടാക്കനി.
അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കച്ചിയാണ് ഇപ്പോൾ കിട്ടുന്നത്. തമിഴ്‌നാട്ടിൽനിന്ന് എത്തുന്ന കച്ചിയ്ക്ക് 1 കെട്ടിന് (30 കിലോ) 340 രൂപയാണ് വില. മുൻപ് 300 രൂപയായിരുന്നു. നാടൻകച്ചിയ്ക്ക് 1 കെട്ട് (20 കിലോ) 180 - 220 രൂപ വരെയാണ് വില. പുല്ല് ചെറുതായി അരിഞ്ഞത് വാങ്ങുന്നതിന് കിലോയ്ക്ക് 4 രൂപയാണ് വില. പുല്ല് വെട്ടിക്കൊടുക്കുന്നതിന് കിലോയ്ക്ക് 3 രൂപയും. തോട്ടങ്ങളിൽ നിന്ന് ഒഴിവാക്കുന്ന കൈതച്ചെടികൾ വേനൽക്കാലത്ത് പശുക്കൾക്ക് തീറ്റയായി നൽകാറുണ്ടായിരുന്നു. എന്നാൽ പൈനാപ്പിൾ കൃഷി ചെയ്യുന്നത് കുറഞ്ഞതിനാൽ കൈതപ്പോളയും കിട്ടാനില്ല. പുല്ലിന് ക്ഷാമം നേരിടുന്നതോടെ പലരും ദൂരസ്ഥലങ്ങളിൽ നിന്നും റോഡരികിൽ നിന്നും വാഹനങ്ങളിലെത്തിയാണ് പുല്ല് ശേഖരിക്കുന്നത്.
വെല്ലുവിളിയായി കാലിത്തീറ്റ വിലവർദ്ധനയും.
കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയരുന്നതാണ് മറ്റൊരു വെല്ലുവിളി. 1250 ൽ നിന്ന് 1300 രൂപയായാണ് വില ഉയർന്നത്. പരുത്തി പിണ്ണാക്കിന് വില 35 ൽ നിന്ന് 40 ആയി ഉയർന്നു. 50 കിലോയുടെ ഒരു ചാക്ക് തീറ്റയ്ക്ക് 2000 രൂപ വേണം.
ക്ഷീരകർഷകൻ ശശികുമാർ പറയുന്നു.
തമിഴ്‌നാട്ടിൽ നിന്ന് ലഭിക്കുന്ന കച്ചി അല്പം പോലും കാലികൾ നഷ്ടപ്പെടുത്തില്ല. ജില്ലയിൽ നിന്ന് വാങ്ങുന്ന കച്ചിക്ക് ഈർപ്പവും വിലയും കൂടുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |