കോട്ടയം . ജില്ലയിൽ സംസ്ഥാന പദ്ധതി വിഹിതം പൂർണമായും ചെലവഴിച്ചത് ഏഴ് ഓഫീസുകൾ. ജലസേചന, വാട്ടർ അതോറിട്ടി വകുപ്പിന് കീഴിലെ ഓഫീസുകളാണ് അനുവദിച്ച തുക മുഴുവനും 30 വരെ ചെലവഴിച്ചതെന്ന് ജില്ലാവികസനസമിതി യോഗം വിലയിരുത്തി. ഈ ഏഴ് ഓഫീസുകൾ ചേർന്ന് 75.96 കോടി രൂപയാണ് ചെലവഴിച്ചത്.
മേജർ ഇറിഗേഷൻ കോട്ടയം, മൈനർ ഇറിഗേഷൻ കോട്ടയം, വാട്ടർ അതോറിട്ടി പി എച്ച് ഡിവിഷൻ കോട്ടയം , വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷൻ കോട്ടയം, പി ഡബ്ല്യു ഡി ബിൽഡിംഗ്സ് ആൻഡ് ലോക്കൽ വർക്ക്‌സ് കോട്ടയം , പി ഡബ്ല്യു ഡി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോട്ടയം, വാട്ടർ അതോറിട്ടി കടുത്തുരുത്തി കോട്ടയം എന്നീ ഓഫീസുകളാണ് പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മുഴുവൻ സമയ കാർഡിയോളജസ്റ്റിനെ അനുവദിക്കണമെന്നും വൈകുന്നേരത്തെ ഒ പിയിൽ ഡോക്ടർമാരെ അനുവദിക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ ചീഫ് വിപ്പ് എൻ ജയരാജ് ആവശ്യപ്പെട്ടു.
ചങ്ങനാശേരി നഗരസഭയിലെ പച്ചക്കറി ചന്തയ്ക്ക് സമീപം ആയുർവേദ ആശുപത്രിയ്ക്കായി സ്ഥലം പൂർണമായും വിട്ടുനിൽകുന്നതിന് നഗരസഭാ യോഗം കൂടി തീരുമാനമെടുക്കുമെന്നു ജോബ് മൈക്കിൾ എം എൽ എയെ വികസന സമിതിയോഗം അറിയിച്ചു. എറണാകുളം അടക്കമുള്ള അയൽജില്ലകളിൽ ലഭ്യമായിത്തുടങ്ങിയ സിറ്റി ഗ്യാസ് പദ്ധതി കോട്ടയം ജില്ലയിലും നടപ്പാക്കണമെന്ന് തോമസ് ചാഴികാടൻ എം പിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |