കോഴിക്കോട്: രാമനാട്ടകര മുൻസിപ്പാലിറ്റിയിൽ അനധികൃതമായി കെട്ടിടനമ്പർ തട്ടിപ്പ് നടക്കുന്നതായി ദേശീയ വിവരാവകാശ കോർഡിനേറ്റർ എം.കെ.പ്രേംരാജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാമനാട്ടുകര ബസ് സ്റ്റാൻഡ് ബിൽഡിംഗിലെ രണ്ടാം നിലയിൽ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പെ കെട്ടിട നമ്പർ നൽകിയതായാണ് നഗരസഭാ സെക്രട്ടറിയുടെ കണ്ടെത്തലെന്ന് അദ്ദേഹംപറഞ്ഞു.
അനധികൃത നിർമ്മാണങ്ങൾക്കെതിരെ ലഭിച്ച പരാതികളിൽ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ 22 ന് നടന്ന സംയുക്ത പരിശോധനയിലാണ് കെട്ടിടത്തിലെ ഒന്നും രണ്ടും നിലകളിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നതായും രണ്ടാം നിലയിൽ നിർമ്മാണം നടക്കുന്നതിന് മുമ്പ് തന്നെ കെട്ടിട നമ്പർ അനുവദിച്ചതായും സെക്രട്ടറി കണ്ടെത്തിയത്. പ്രവൃത്തി നിർത്തിവെയ്ക്കാൻ സെക്രട്ടറി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഡാറ്റാ ബേങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന് മുൻസിപ്പൽ സെക്രട്ടറിയുടെയും സൂപ്രണ്ടിന്റെയും ലോഗിൻ വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്താണ് നിയമവിരുദ്ധമായി കെട്ടിടത്തിന് നമ്പർ അനുവദിച്ചത്. അന്ന് നഗരസഭ സെക്രട്ടറി ഫറോക്ക് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. നഗരസഭയിൽ കെട്ടിട നമ്പർ ക്രമക്കേട് തുടർക്കഥയാകുന്നതാണ് പുതിയ സംഭവം.
ഏപ്രിലിൽ നൽകിയ അന്വേഷണം ഏറെ വൈകിയാണ് നടന്നത്. കാലതാമസം അഴിമതിയ്ക്ക് ആക്കം കൂട്ടുമെന്ന് അദ്ദേഹം ആരോപിച്ചു.
മതിയായ പാർക്കിംഗ് സൗകര്യങ്ങൾ പോലും ഇല്ലാതെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പുതിയ റൂമുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. നിയമവിരുദ്ധമായി കെട്ടിട നമ്പർ അനുവദിച്ചതിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്ന പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രംരാജ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ വിവരാവകാശപ്രവർത്തകൻ മൻസൂർഅലിയും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |