@ ഒറ്റക്കെട്ടായി എൽ.ഡി.എഫും ബി.ജെ.പിയും
@ എതിർത്ത് യു.ഡി.എഫ്
കോഴിക്കോട്: കോതിയിയിലും ആവിക്കലിലും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാനിരുന്ന മലിനജല സംസ്‌കരണ പ്ലാന്റ് അടുത്ത സാമ്പത്തിക വർഷം നടപ്പാക്കുന്ന അമൃത് 2.0 ലേക്ക് മാറ്റാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ അംഗീകാരം. ഇന്നലെ മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. എൽ.ഡി.എഫും ബി.ജെ.പിയും ഒറ്റക്കെട്ടായി അജണ്ടയെ അനുകൂലിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ എതിർത്തു. വോട്ടെടുപ്പിലൂടെയാണ് അജണ്ട പാസാക്കിയത്.പ്രതിഷേധങ്ങളിലും പെട്ട് അനിശ്ചിതത്വത്തിലായ നിർദ്ദിഷ്ട പ്ലാന്റുകളുടെ നിർമാണ കാലാവധി മാർച്ച് 31ഓടെ അവസാനിക്കാനിരിക്കെയാണ് തീരുമാനം.
അമൃത് രണ്ടാംഘട്ടത്തിലേക്ക് മാറ്റുന്നതിന് ചീഫ് സെക്രട്ടറി ചെയർമാനായുള്ള അമൃതിന്റെ സ്റ്റേറ്റ് ഹൈപവർ സ്റ്റിയറിംഗ് കമ്മിറ്റിയും അഡി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവൽ ടെക്‌നിക്കൽ കമ്മിറ്റിയും അംഗീകാരം നൽകണം. തുടർന്ന് കേന്ദ്രത്തിൽ നിന്നും അനുമതി ലഭിക്കണം. ഈ അനുമതികൾ ലഭിക്കാത്ത പക്ഷം പദ്ധതി 139.5 കോടിയുടെ കേന്ദ്ര പദ്ധതി കോർപ്പറേഷന് നഷ്ടമാവും. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ കോഴിക്കോടിന് തുടർന്നും ലഭിക്കുന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ടാവും.
കഴിഞ്ഞ വർഷം ജനുവരി 31നാണ് പദ്ധതി ആരംഭിക്കാനാനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ ആവിക്കലിൽ മണ്ണ് പരിശോധനയ്‌ക്കെത്തിയവരെ നാട്ടുകാർ തടഞ്ഞു. പിന്നീട് പ്രതിഷേധം ശക്തമായി. തുടർന്ന് കോതിയിലും പ്രതിഷേധം ആരംഭിച്ചു. നിയമസഭയിലും ചർച്ചയായി. സമരത്തിന് തീവ്രവാദബന്ധമെന്ന സി.പി.എം നേതാക്കളുടെ പരാമർശങ്ങൾ പ്രതിഷേധങ്ങൾക്ക് ആക്കംകൂട്ടി. ഇതിന്റെ തുടർച്ചയായി പദ്ധതിക്കെതിരെയും സമരക്കാർക്കെതിരെയും കേസുകളും വന്നു.
അതിനിടെ പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ കേസുകളുണ്ട്. മുമ്പ് 116 .25 കോടിയുടെ പദ്ധതിയാണ് റിവിഷനെ തുടർന്ന് 139.5 കോടിയുടേതായി ഉയർന്നത്. വീണ്ടും വൈകുന്നതോടെ ഈ തുകയും വർദ്ധിക്കും. പദ്ധതി നടപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാവുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
@ കോതിയിലും ആവിക്കലിലും വേണ്ട : യു.ഡി.എഫ്
കോതിയിലും ആവിക്കലിലും പ്ലാന്റുകൾ വേണ്ടെന്നും എതിർപ്പില്ലാത്ത മറ്റിടങ്ങളിലേക്ക് മാറ്റണമെന്നും യു.ഡി.എഫ്. നടക്കാത്ത പദ്ധതി അമൃതിന്റെ രണ്ടാംഘട്ടത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് ആവിക്കൽ പ്രദേശത്തെ കൗൺസിലർ സൗഫിയ അനീഷ് പറഞ്ഞു. ജനങ്ങളുടെ വികാരം മാനിക്കണമെന്ന് പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ തുടങ്ങിയവർ വ്യക്തമാക്കി.
@ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തരുത്: ബി.ജെ.പി
കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തരുതെന്ന് ബി.ജെ.പി അംഗം ടി. റനീഷും കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസും പറഞ്ഞു. പദ്ധതി പ്രദേശങ്ങളിൽ നടപ്പാക്കാൻ സാധിച്ചില്ലെങ്കിൽ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിയെങ്കിലും ഫണ്ട് നഷ്ടപ്പെടുന്ന സാദ്ധ്യത ഒഴിവാക്കണമെന്ന് ടി.റനീഷ് പറഞ്ഞു.
കോർപ്പറേഷൻ കൗൺസിലിലും ബഡ്ജറ്റ് ചർച്ച കോഴിക്കോട്: കേന്ദ്ര - സംസ്ഥാന ബഡ്ജറ്റുകൾക്കെതിരായ യു.ഡി.എഫിന്റെയും സംസ്ഥാന ബഡ്ജറ്റിനെതിരായ ബി.ജെ.പിയുടെയും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയും കേന്ദ്ര ബഡ്ജറ്റിനെതിരായ എൽ.ഡി.എഫിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നൽകുകയും ചെയ്തതിനെതിരെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയും ബി.ജെ.പി അംഗങ്ങൾ പ്ലക്കാർഡുയർത്തിയും പ്രതിഷേധിച്ചു. എൽ.ഡി.എഫ് അംഗം സി.എം.ജംഷീറാണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് സംസാരിച്ച ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ സംസ്ഥാന ബഡ്ജറ്റിനെ രൂക്ഷമായി എതിർത്തു. യു.ഡി.എഫിലെ കെ.മൊയ്തീൻകോയയും ബി.ജെപിയിലെ നവ്യ ഹരിദാസുമായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഒന്നര മണിക്കൂറോളം നീണ്ടു കോർപ്പറേഷൻ കൗൺസിലിലെ ബഡ്ജറ്റ് ചർച്ച. പി.എൻ.ബിയിലെ കോർപ്പറേഷൻ അക്കൗണ്ടിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അജണ്ടയും പ്രതിധേങ്ങൾക്കിടയക്കി. മുൻ മേയർ എം.ഭാസ്‌കരന്റെ കാലത്ത് അഴിമതി അന്വേഷിക്കാൻ സർവകക്ഷിയെ നിയോഗിച്ചിരുന്നെന്ന പ്രതിപക്ഷനേതാവ് കെ.സി. ശോഭിതയുടെ പരമാർശമാണ് പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങളുടെ ഏറ്റുമുട്ടലിലെത്തിയത്. ശോഭിത നടത്തിയ പരാമർശം ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് മേയർ താക്കീത് ചെയ്തു. കെ.സി. ശോഭിത, കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ, ഡോ.എസ്.ജയശ്രീ, ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, കെ.ടി.സുഷാജ്, അൽഫോൻസ മാത്യു, പി.കെ.നാസർ, വി.കെ. മോഹൻദാസ്, സരിത പി, ടി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. @ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് അജണ്ട മാറ്റി കെട്ടിടനമ്പർ തട്ടിപ്പുമായ ബന്ധപ്പെട്ട അജണ്ട മേയർ ഇടപെട്ട് മാറ്റിവെച്ചു. സോഫ്റ്റ്‌വെയറിലെ ലോഗിൻ ഐഡിയും പാസ്‌വേഡും ചോർത്തി വ്യാജ കെട്ടിടനമ്പർ നൽകിയെന്ന് കണ്ടെത്തിയതോടെ സസ്‌പെൻഷനിലാവുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത ജീവനക്കാരിലൊരാളുടെ സസ്‌പെൻഷൻ കാലയളവ് അർഹതപ്പെട്ട അവധിയായി കണക്കാക്കാനുള്ള ശുപാർശയാണ് മാറ്റിവെച്ചത്. നിയമപരമായ ഉപദേശം തേടേണ്ടതുള്ളതിനാൽ അജണ്ട മാറ്റിവെയ്ക്കുകയാണെന്ന് മേയർ വ്യക്തമാക്കി. റവന്യൂ ഇൻസ്‌പെക്ടർ എൻ.പി.മുസ്തഫയുടെ സസ്‌പെൻഷൻ കാലാവധിയാണ് അവധിയായി കണക്കാക്കാൻ മേയർ ശുപാർശ ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ ലോഗിൻ വിവരങ്ങൾ ചോർത്തപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ജൂൺ 18 മുതൽ ആഗസ്റ്റ് 31 വരെ സസ്‌പെൻഡ് ചെയ്തു. അച്ചടക്കനടപടി തുടരുന്നുവെന്ന വ്യവസ്ഥയിലാണ് അന്ന് സസ്‌പെൻഷൻ പിൻവലിച്ചത്. കാഴ്ചപരിമിതിയുള്ളതിനാൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന് ബിൽ കളക്ടർ, ക്ലർക്ക് എന്നിവരുടെ സേവനം ഉപയോഗിച്ചിരുന്നതായി അദ്ദേഹം വിശദീകരണം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |