കോഴിക്കോട്: നവീകരണം പ്രഖ്യാപനത്തിലൊതുങ്ങിയതോടെ തുരുമ്പെടുത്ത് നശിച്ച് ലയൺസ് പാർക്ക്. ചപ്പുചവറുകൾ നിറഞ്ഞും കളിയുപകരണങ്ങൾക്ക് കേടുപാടു വന്നും നശിച്ചു കൊണ്ടിരിക്കുകയാണ് പാർക്കിപ്പോൾ. കോടികൾ ചെലവിട്ട് കോഴിക്കോട് കടപ്പുറം സൗന്ദര്യവത്കരിച്ചെങ്കിലും ലയൺസ് പാർക്കിനെ അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
ഒരു കാലത്ത് ബീച്ചിലെത്തുന്നവരെ ഏറെ ആകർഷിച്ചിരുന്നത് ലയൺസ് പാർക്കായിരുന്നു. പുല്ലും മാലിന്യങ്ങളും നിറഞ്ഞ പാർക്കിപ്പോൾ തെരുവുനായ്കളും സാമൂഹിക വിരുദ്ധരും താവളമാക്കി മാറ്റിയിരിക്കുകയാണ്. ചുറ്റിലുമുള്ള ഇരുമ്പിൽ തീർത്ത സുരക്ഷാവേലികൾ പൂർണമായും തകർന്നു. പാർക്കിലെ മറ്റു യന്ത്രങ്ങളെല്ലാം പ്രവർത്തനരഹിതവുമായി. പാർക്കിലെ മതിലിനു പകരമായി സ്ഥാപിച്ച ജി.ഐ മെറ്റൽഷീറ്റുകളും ഗ്രില്ലുകളും പൂർണമായും ദ്രവിച്ച് മറിഞ്ഞുവീണ നിലയിലാണ്. ചെടികളുടെ പേരും ശാസ്ത്രീയനാമവും സൂചിപ്പിക്കുന്ന ബോർഡുകളുമെല്ലാം നശിച്ചു. പാർക്കിനുള്ളിലെ വലിയ ടാങ്കിൽ പ്ലാസ്റ്റിക്കും കുപ്പികളും വെളളം നിറഞ്ഞ് കൊതുകുശല്യം രൂക്ഷമായി. മാത്രവുമല്ല വെള്ളം കെട്ടി നിൽക്കുന്ന വലിയ ടാങ്കിൽ കുട്ടികളടക്കം എത്തിനോക്കുന്നതും വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.കൊവിഡ് വ്യാപനത്തിനു മുമ്പ് പാർക്ക് തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് അടച്ചുപൂട്ടുകയായിരുന്നു.
ഡി.പി.ആർ തയ്യാറാക്കും
കോഴിക്കോട്: ലയൺസ് പാർക്ക് നവീകരണപദ്ധതി തയ്യാറാക്കാനുള്ള കരാർ ഡി.എർത്ത് ആർക്കിടെക്ടിനെ ഏൽപ്പിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വിയോജിപ്പോടെയാണ് തീരുമാനം. രണ്ട് കരാറുകാരിൽ നിന്നാണ് തിരഞ്ഞെടുപ്പെന്നും കുറഞ്ഞ തുക ടെൻഡർ നൽകിയ സ്ഥാപനത്തിനല്ല കരാർ നൽകിയതെന്നും
അജണ്ട മാറ്റിവെയ്ക്കണമെന്നും യു.ഡി.എഫും ബി.ജെ.പിയും ആവശ്യപ്പെട്ടു. പദ്ധതി നീളുന്നത് വികസനത്തിന് തടസമാണെന്ന് സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. തുടർന്ന് യു.ഡി.എഫും ബി.ജെ.പിയും വിയോജനക്കുറിപ്പ് നൽകി. ടെക്‌നിക്കൽ പ്രസന്റേഷനിൽ മികവ് കാട്ടിയതാണ് ഡി.എർത്ത് ആർക്കിടെക്ടിന് കരാർ നൽകാൻ തീരുമാനിച്ചതെന്ന് സൂപ്രണ്ടിംഗ് എൻജിനിയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |