കോഴിക്കോട് : സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ എൽ.പി, യു.പി ക്ലാസുകളിൽ നടപ്പാക്കുന്ന 'ഇല' ( ഇഎൽഎ- എൻഹാൻസിംഗ് ലേർണിംഗ് ആമ്പിയൻസ്) പഠന പദ്ധതി ഏറ്റെടുത്ത് വിദ്യാലയങ്ങൾ. അന്വേഷണാത്മകവും ജീവിതാനുഭവ ബന്ധിതവുമായ പഠനാന്തരീക്ഷം ഒരുക്കി 4 മുതൽ 7 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൂതനമായ പഠനാനുഭവം നൽകുകയാണ് 'ഇല'യുടെ ലക്ഷ്യം.
കൊവിഡ് കാലം കുട്ടികളുടെ പഠനത്തിനുണ്ടാക്കിയ വിടവുകൾ കണ്ടെത്തിയാണ് സമഗ്ര ശിക്ഷ കേരളം ''ഇല'യ്ക്ക് രൂപം നൽകിയത്. അനുഭവാധിഷ്ഠിതവും അറിവ് നിർമ്മാണ പ്രക്രിയ ഉറപ്പിക്കുന്നതുമായ പഠന പ്രവർത്തനങ്ങളെ തിരികെ പിടിക്കാനുള്ള ശ്രമമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. നാഷണൽ അച്ചീവ്‌മെന്റ് സർവെ പ്രകാരം പഠനനേട്ടം ആർജ്ജിക്കുന്നതിന് തടസമായി നിൽക്കുന്ന ഘടകങ്ങളെ തരണം ചെയ്യുന്നതിന് സ്‌കൂളുകളെ സജ്ജമാക്കുകയാണ് ഇലയുടെ പ്രധാന ഊന്നൽ.
ഇംഗ്ലീഷ് കാർണിവൽ, റീഡേഴ്‌സ് തിയറ്റർ, ശാസ്ത്രാന്വേഷണ യാത്രകൾ, കലാ മ്യൂസിയങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, അഭിമുഖങ്ങൾ, ടെലിഫിലിമുകൾ, വായനാസാമഗ്രികളുടെ നിർമ്മാണം, ശില്പശാലകൾ എന്നിങ്ങനെ കുട്ടികൾക്ക് ആകർഷകമായ പഠന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിനായി 74 ലക്ഷം രൂപയാണ് ജില്ലയിലെ സ്‌കൂളുകൾക്ക് അനുവദിച്ചിരിക്കുന്നത്. പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.എ.കെ. അബുൽ ഹക്കീം പറഞ്ഞു.
'മലയാളം , ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾ നൽകിയ നൂതന പ്രോജക്ടുകളിൽ ജില്ലാതലത്തിൽ തിരഞ്ഞെടുത്തവയാണ് സ്‌കൂളുകളിൽ നടപ്പിലാക്കുന്നത് '. ഡോ.എ.കെ. അബുൽ ഹക്കീം, ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |