ഫറോക്ക്: ഫറോക്ക് പഴയപാലം നവീകരണത്തിൽ അഴിമതി നടന്നതായും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലെ ജീവനക്കാരെ മന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ചെറുവണ്ണൂരിലെ ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ചിൽ സംഘർഷം. അഞ്ചുപേർക്ക് പരിക്കേറ്റു. യു.ഡി.എഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ പാലത്തിന് സമീപത്തു നിന്നാരംഭിച്ച മാർച്ച് ദേശീയപാതയിൽ ചെറുവണ്ണൂർ ടി.പി റോഡ് ജംഗ്ഷന് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറച്ചിട്ടു മുന്നോട്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകരായ അൻവർ ഷാഫി, ഷഫ്നാസ് അലി, യാസിർ കരുവൻതിരുത്തി, ഇബ്രാഹിം കഷായപ്പടി, ഹാരിസ് രാമനാട്ടുകര എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.ക.ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ സെക്രട്ടറി ടി.ടി ഇസ്മായിൽ, ഫറോക്ക് നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൽ റസാക്ക്, രാമനാട്ടുകര നഗരസഭാദ്ധ്യക്ഷ ബുഷ്റ റഫീഖ്, വി.മുഹമ്മദ് ഹസൻ, കെ.എം ഹനീഫ എന്നിവർ പ്രസംഗിച്ചു.
പരിക്കേറ്റവരെ യു.ഡി.എഫ്
നേതാക്കൾ സന്ദർശിച്ചു
ഫറോക്ക്: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ചെറുവണ്ണൂരിലെ ഓഫീസിലേക്ക് യു.ഡി.എഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റ് കോയാസ് ആശുപത്രിയിൽ കഴിയുന്ന നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.വി. അൻവർ ഷാഫി, ഫറോക്ക് മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.പി യാസിർ, ട്രഷറർ ഇബ്രാഹിം, രാമനാട്ടുകര മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.പി.ഹാരിസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷഫ്നാസ് അലി എന്നിവരെ യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.കുഞ്ഞാമുട്ടി, നേതാക്കളായ കെ.കെ.ആലിക്കുട്ടി, എ.അഹമ്മദ് കോയ, എൻ.സി.അബ്ദുൽ റസാഖ്, സഹീർ നല്ലളം, വി.മുഹമ്മദ് ഹസൻ, മധു ഫറോക്ക്, അഡ്വ. കെ.എം.ഹനീഫ, മൊയ്‌തീൻ കോയ പെരുമുഖം എന്നിവരാണ് ആശുപത്രിയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |