കോഴിക്കോട്: വരുമാനവുമില്ല. കമ്മിഷനുമില്ല ജിവിതം പ്രതിസന്ധിയിലായ കേരളത്തിലെ റേഷൻ വ്യാപാരികൾ കടകൾക്ക് ഷട്ടറിടാനൊരുങ്ങി. സെർവർ തകരാർ,കമ്മിഷൻ ലഭിക്കാനുള്ള കാലതാമസവും പോർട്ടബിലിറ്റി സംവിധാനം നിലവിൽ വരികയും ചെയ്തതോടെ മിക്ക റേഷൻ വ്യാപാരികളും വലിയ പ്രതിസന്ധിയിലാണ്. നിലവിൽ കേരളത്തിൽ 93 ലക്ഷം കാർഡുടമകൾക്കായി 14300ത്തോളം റേഷൻ കടകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 3000ത്തോളം റേഷൻ വ്യാപാരികൾ കട ഉപേക്ഷിക്കാനൊരുങ്ങിയതായാണ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന് ലഭിച്ച വിവരം. സംസ്ഥാനത്ത് നിലവിൽ 60ഓളം റേഷൻ കടക്കാർ കട ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടി. കോഴിക്കോട് ഇതിനകം 2 റേഷൻ വ്യാപാരികൾ കടകൾ ഉപേക്ഷിച്ചു. ചെലവിന്റെ പകുതി പോലും വരവായി ലഭിക്കാത്തതോടെയാണ് കടകൾ ഉപേക്ഷിക്കുന്ന രീതിയിലേക്ക് നീങ്ങേണ്ടി വന്നതെന്ന് വ്യാപാരികൾ പറയുന്നു.
ഒന്നിനും തികയുന്നില്ല
2023ലും റേഷൻ വ്യാപാരികൾക്ക് 2016ലെ നിരക്ക് പ്രകാരമാണ് സർക്കാർ റേഷൻ വ്യാപാരികൾക്ക് വേതനം നൽകുന്നത്. ഇത് പ്രകാരം 45 ക്വിന്റൽ അരി വിതരണം ചെയ്യുന്ന റേഷൻ കടയുടമയ്ക്ക് 18000 രൂപയാണ് പ്രതിമാസം നൽകുക. വിതരണ തോത് കുറഞ്ഞാൽ ക്വന്റലിന് ശരാശരി 17 രൂപ നിരക്കിലാണ് വേതനം ലഭിക്കുക. എന്നാൽ നിലവിലെ അവസ്ഥയിൽ 15000 രൂപയിൽ താഴെ മാത്രമാണ് മിക്ക റേഷൻ വ്യാപാരികൾക്കും വേതനമായി ലഭിക്കുന്നത്. ചിലർക്കാകട്ടെ 10000 രൂപയിൽ താഴെ മാത്രമാണ് ലഭിക്കുക. ഇത്രയും കുറഞ്ഞ വരുമാനത്തിൽ നിന്ന് കടയുടെ വാടക, കടയിലെ സെയിൽസ്മാന്റെ ശമ്പളം, വൈദ്യുതി ബില്ല്, സ്റ്റേഷനറി ചെലവ് എല്ലാം കണ്ടെത്തുക സാധ്യമല്ല. മാത്രമല്ല സെർവർ തകരാറുകൾ മൂലം ഇ പോസ് മെഷീൻ ഇടയ്ക്കിടെ പണി മുടക്കുന്നതിനാൽ ഉപഭോക്താക്കളുടെ ചീത്ത വിളികളും കേൾക്കേണ്ടി വരുകയാണ് ഉപഭോക്താക്കൾക്ക്. ഇതോടെ റേഷൻ കട നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന വ്യാപാരികളിൽ പലരും ഇത്തരം തീരുമാനത്തിലേക്കെത്തിയത്. നിത്യ ചെലവിന് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയിലാണ് വ്യാപാരികൾ.
''വർഷങ്ങളായി റേഷൻ വ്യാപാരം നടത്തി വരുന്ന തങ്ങളെ പോലുള്ളവർ കട ഉപേക്ഷിച്ചു കഴിഞ്ഞാൽ മറ്റു ജോലി പോലും ലഭിക്കില്ല. ജീവിതം തന്നെ വഴി മുട്ടുന്ന അവസ്ഥയിലാണ്. എന്നിരുന്നാലും റേഷൻ വ്യാപാരം ഉപേക്ഷിക്കാതെ മറ്റു മാർഗമില്ലാത്ത സ്ഥിതിയാണിപ്പോൾ''- കെ.പി. അഷറഫ് , ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി
'' റേഷൻ വ്യാപാരികൾ വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് മന്ത്രി ജി.ആർ അനിലുമായി ചർച്ച നടത്തിയിരുന്നു. ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്''- ടി. മുഹമ്മദാലി , സെക്രട്ടറി ഓൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |