കോഴിക്കോട്: ഡോക്ടർമാരുടെ പ്രതിഷേധത്തിന് പിന്നാലെ സർക്കാരും പൊലീസും ആരോഗ്യവകുപ്പുമൊക്കെ പോകുമ്പോൾ കുഞ്ഞുമരിച്ച സംഭവത്തിൽ നീതി തേടിയുള്ള യുവതിയുടെ പരാതിയിൽ നടപടി ഏങ്ങുമെത്തിയില്ല. ഫാത്തിമ ആശുപത്രിയിൽ സിസേറിയനെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സ പിഴവുണ്ടായെന്നും ഡോക്ടർക്കെതിരെ നിയമ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുവതി നൽകിയ പരാതികളിൽ ഇതുവരെ കേസ് ചാർജ് ചെയ്തിട്ടില്ല. സംഭവത്തിൽ മാതാവ് കുന്ദമംഗലം വരട്ട്യാക്ക് സ്വദേശി ഹാജറ നജ നടക്കാവ് പൊലീസ് ഇൻസ്‌പെക്ടർ പി.കെ. ജിജീഷ്, സിറ്റി പൊലീസ് മേധാവി രാജ്പൽ മീണ, ഉത്തരമേഖല ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവർക്ക് നൽകിയ പരാതിയിലാണ് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തത്. പ്രസവത്തെ തുടർന്നുള്ള ശാരീരിക അവശതകളാൽ ആംബുലൻസിലെത്തിയാണ് കമ്മിഷണർക്കും ഐ.ജിക്കും പരാതി നൽകിയത്. പൊലീസ് കേസെടുക്കാത്തത് ചൂണ്ടിക്കാട്ടി ജില്ല കളക്ടർ എ.ഗീതക്ക് നൽകിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഡോക്ടർമാരുടെ വിവിധ സംഘടനകൾ പൊലീസിലും സർക്കാറിലും സമ്മർദം ചെലുത്തുന്നതാണ് കേസെടുക്കുന്നതിന് തടസമാകുന്നത് എന്നാണ് കുഞ്ഞ് മരിച്ച അമ്മയുടെ നീതിക്കായി രൂപം നൽകിയ കുന്ദമംഗലം ജനകീയ ആക്ഷൻ കമ്മിറ്റിയും കുടുംബവും ആരോപിക്കുന്നത്. ആരോഗ്യ നില വീണ്ടെടുക്കാനാവാത്തതോടെ ആംബുലൻസിലെത്തിയാണ് ഹാജറ നജ സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിയിൽ ഉടൻ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുമെന്നായിരുന്നു അന്ന് പൊലീസ് മേധാവി ഉറപ്പുനൽകിയത്. എന്നാൽ തിരുവനന്തപുരത്തുനിന്ന് നിർദ്ദേശം വന്നതോടെ സിറ്റി പൊലീസ് മേധാവി ഹാജറ നജയുടെ ഭർത്താവ് സൽമാൻ അടക്കമുള്ളവരെ ഉടൻ പിടികൂടണമെന്ന് നടക്കാവ് പൊലീസിനോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്നാണ് വിവരം. ഉന്നതങ്ങളിൽ നിന്നുള്ള വിലക്കാണ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് തടസമെന്ന് പൊലീസിലെ ചില ഉദ്യോഗസ്ഥർ തന്നെ പറയുന്നു. അതേസമയം ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിട്ടില്ലെന്നും ഇത് പരിശോധിച്ചാൽ ഡോ. അശോകൻ കുടുംബത്തോട് തട്ടിക്കയറുന്നത് വ്യക്തമാകുമെന്നും ഹാജറ നജയുടെ കുടുംബം പറയുന്നു. പൊലീസിൽ നിന്ന് നീതിലഭിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് ഗൈനക്കോളജിസ്റ്റ് ഡോ. അനിതക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫാത്തിമ ആശുപത്രിക്ക് മുന്നിലടക്കം നടത്തിയ സമരത്തിൽ നിന്ന് ആക്ഷൻ കമ്മിറ്റി താൽക്കാലികമായി പിന്മാറിയിരുന്നത്. മൂന്നുപേര അറസ്റ്റ് ചെയ്തിട്ടും ഇരകളായ കുടുംബത്തെ മുഴുൻ അഴിക്കുള്ളിലാക്കുകയെന്നത് ഏകപക്ഷീയമായ ഇടപെടലാണെന്നും കുഞ്ഞുമരിക്കാനിടയായ സാഹചര്യം അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നുമാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |