@ അടിസ്ഥാന വികസനത്തിനും ശുചിത്വത്തിനും പദ്ധതികളുമായി കോർപ്പറേഷൻ ബഡ്ജറ്റ്
കോഴിക്കോട്: വിശപ്പുരഹിത നഗരം പദ്ധതിയുടെ മാതൃകയിൽ പത്ത് രൂപയ്ക്ക് ഉച്ചഭക്ഷണവും പത്ത് രൂപയ്ക്ക് പ്രഭാത ഭക്ഷണവും നൽകാനൊരുങ്ങി കോർപ്പറേഷൻ. നഗരത്തിൽ സാമൂഹിക അടുക്കള ശൃംഖല സൃഷ്ടിക്കുന്ന പദ്ധതിക്ക് 1.5 കോടി രൂപ വകയിരുത്തിയാണ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് ബഡ്ജറ്റ് അവതരിപ്പിച്ചത്.വീടുകളിൽ നിന്ന് ഭക്ഷണം ശേഖരിച്ച് നഗരത്തിലെ ജോലി സ്ഥലത്ത് എത്തിക്കുന്ന മുബൈയിലെ ഡബ്ബാവാല സംവിധാനം കോഴിക്കോട്ടും നടപ്പിലാക്കും.
കേന്ദ്ര സർക്കാർ പദ്ധതികളായ അമൃത്, പി.എം.എ.വൈ, എൻ.യു.എൽ.എം സംസ്ഥാന സർക്കാരിന്റെ ലൈഫ് തുടങ്ങിയവ പ്രയോജനപ്പെടുത്തിയും അഴക്, വി ലിഫ്റ്റ് ഉൾപ്പെടെയുള്ള നഗരസഭാ പദ്ധതികളിലൂടെയും നഗരവികസനം സാദ്ധ്യമാക്കും.
951.86 കോടി രൂപ വരവും 919. 90 കോടി രൂപ ചെലവും 31.95 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2023 - 24 വർഷത്തെ മതിപ്പ് ബഡ്ജറ്റും 2022- 23 വർഷത്തെ പുതുക്കിയ ബഡ്ജറ്റുമാണ് അവതരിപ്പിച്ചത്. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ചർച്ചയ്ക്ക് ശേഷം ബഡ്ജറ്റിന് കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകും.
അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും സുസ്ഥിര വികസനം സാദ്ധ്യമാക്കിയും കോഴിക്കോടിനെ രാജ്യത്തെ ജീവിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. കോർപ്പറേഷന്റെ സ്വന്തം പദ്ധതികളായ അഴകും വി ലിഫ്റ്റ് തൊഴിൽദാന പദ്ധതിയും തുടരും. നഗരത്തിന്റെ തനത് വരുമാന സ്രോതസ് വർദ്ധിപ്പിക്കും, മേയറുടെ പരാതി പരിഹാര സഭ വിപുലമാക്കും. ഓഫീസിന്റെ സേവനം ജനങ്ങളിലേക്ക് വേഗമെത്തിക്കും. മുഴുവൻ സേവനങ്ങളും ഡിജിറ്റലാക്കും, റോഡ് സംവിധാനം മെച്ചപ്പെടുത്തും, എല്ലാവർക്കും പാർപ്പിടം നൽകും, ധനകാര്യ മാനേജ്മെന്റ് സംവിധാനം നടപ്പാക്കും. രേഖകൾ ഡിജിറ്റലൈസ് ചെയ്യും, ന്യൂസ് ബുള്ളറ്റിൻ ആരംഭിക്കും. സ്വകാര്യ പങ്കാളിതത്തോടെ പ്രൊഫഷണൽ മാനേജ്മെന്റ് കമ്പനി രൂപീകരിക്കും. സമ്പൂർണ ശുദ്ധജല പദ്ധതി നടപ്പാക്കും. തോടുകൾ സംരക്ഷിക്കും, വിനോദ സഞ്ചാരമേഖലയെ ശക്തിപ്പെടുത്താൻ ഇ- ബസ്, ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങും. കൂടുതൽ പേർക്ക് തൊഴിൽ നൽകും. കൺവെൻഷൻ സെന്റർ ആരംഭിക്കും, പാളയം ഡ്രീം പ്രൊജക്ട് നടപ്പാക്കും, മാർക്കറ്റുകൾ നവീകരിക്കും. കോഴിക്കോടിനെ സാഹിത്യ നഗരമാക്കും, ജി.ഐ.എസ് മാപ്പിംഗ് നടപ്പാക്കും, വ്യാപാര സമുച്ചയങ്ങൾ നിർമ്മിക്കും. ഭൂരഹിത ഭവനരഹിതർക്ക് ആയിരം വീടുകൾ, വീട് പുനരുദ്ധാരണത്തിന് 500 പേർക്ക് ധനസഹായം, റോഡുകൾ മികച്ച നിലവാരത്തിലാക്കും. ഓപ്പറേഷൻ ഫൂട്ട് പാത്ത് നടപ്പാക്കും. സിറ്റി ഇല്യൂമിനേഷൻ പദ്ധതി നടപ്പാക്കും. എസ്.ടി.പി നടപ്പാക്കും. കോഴിക്കോടിനെ പോസ്റ്റർ ഫ്രീ ആക്കും. കാൽനടക്കാർക്കായി നടപ്പാത നിർമ്മിക്കും. മിഠായിത്തെരുവ് വികസനം രണ്ടാംഘട്ടം നടപ്പാക്കും. മാനാഞ്ചിറയ്ക്ക് ചുറ്റും പൈതൃകവീഥി ആരംഭിക്കും. കോഴിക്കോടിനെ രുചി നഗരമാക്കും. ഡബ്ബാവാല പദ്ധതി നടപ്പാക്കും. മീഡിയ മ്യൂസിയം ആരംഭിക്കും. കോഴിക്കോടിനെ സൈക്കിൾ നഗരമാക്കും തുടങ്ങിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതേസമയം പല പദ്ധതികളും നിലവിൽ നടപ്പാക്കുന്നതോ മുമ്പ് പ്രഖ്യാപിച്ചതോ ആണെന്ന വിമർശനവും ഉയരുന്നുണ്ട്.
" നഗരത്തിലെ ജനജീവതം സുന്ദരവും സുരക്ഷിതവും ആക്കുന്നതിനുള്ള ദീർഘവീക്ഷണമുള്ള പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. അതിവേഗം വളരുന്ന രാജ്യത്തെ നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലെത്താൻ കോഴിക്കോടിന് സാധിച്ചു. കേന്ദ്ര സംസ്ഥാന ഫണ്ട് കൃത്യമായി ഉപയോഗിച്ച് നഗരവികസനം സാദ്ധ്യമാക്കും. ശുചിത്വത്തിനായുള്ള അഴക് പദ്ധതി തുടരും. മലിന ജല സംസ്കരണ പ്ലാന്റ് നടപ്പാക്കും. "
ഡോ.ബീന ഫിലിപ്പ്
മേയർ
"കോഴിക്കോടിനെ ആധുനിക നഗരമാക്കി വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിന്റെ തുടർച്ചയാണിത്. നാടിന്റെ വികസനത്തിന് മറ്റ് അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാം "
സി.പി. മുസാഫർ അഹമ്മദ്
ഡെപ്യൂട്ടി മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |