കോഴിക്കോട് : നൈറ്റ് ലൈഫ് ഒരുക്കുമെന്ന ടൂറിസം വകുപ്പിന്റെ പ്രഖ്യാപനമൊന്നുമില്ലാത്ത കാലത്തും കോഴിക്കോട് നഗരത്തിന് ഉറങ്ങാൻ മടിയായിരുന്നു. പാട്ടുകാർ, നൃത്തം, മറ്റ് സാംസ്കാരിക പരിപാടികൾ... പാതിരാത്രിയിലും സാംസ്കാരിക പരിപാടികളാൽ നഗരം ഉണർന്നിരുന്ന് ആഘോഷിക്കും. ഒരു നൂറ്റാണ്ട് മുമ്പ് വൈകീട്ട് മുതൽ പുലർച്ചെ മൂന്ന് മണി വരെ ടൗൺ ഹാളിൽ സാംസ്കാരിക കലാ പരിപാടികൾ അരങ്ങേറിയിരുന്നു. ഇവ യൂറോപ്യൻസിന്റെ ഉറക്കം കെടുത്തുകയും ചെയ്തിരുന്നു. കോഴിക്കോട് സിവിൽ സ്‌റ്റേഷനിലെ റീജിയണൽ ആർക്കൈവ്സ് രേഖകളിൽ കഴിഞ്ഞ നൂറ്റാണ്ടിലെ കോഴിക്കോടിന്റെ രാത്രികാലങ്ങളിലെ സാംസ്‌കാരിക ജീവിതത്തെക്കുറിച്ച് പരാമർശമുണ്ട്. 1909 ലേതാണ് ഈ രേഖ. കോഴിക്കോട് റീജിയണൽ ആർക്കൈവ്സിലെ റവന്യൂ ആർ ഡിസ് ഫയലിലെ ബണ്ടിൽ നമ്പർ 78 സീരിയൽ നമ്പർ 26, കോഴിക്കോട്ടെ ബാസൽ മിഷൻ നെയ്ത്ത് ഫാക്ടറിയുടെ മാനേജർ എഫ്.വോളസ് കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റിനും കളക്ടർക്കും അയച്ച പരാതിയിലാണ് കോഴിക്കോട്ടിന്റെ സാംസ്‌കാരിക രാത്രി ജീവിതം പരാമർശിക്കുന്നത്. മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം മുൻ മേധാവി പ്രൊഫസർ എം.സി.വസിഷ്ഠിന്റെ ഗവേഷണത്തിൽ പരാതിയുടെ സംഗ്രഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ടൗൺഹാളിലെ കലാപരിപാടികൾ ഉണ്ടാക്കുന്ന ശബ്ദവും മാനാഞ്ചിറയിലെ സർക്കസും മറ്റു പല ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങളും യൂറോപ്യൻ നിവാസികളുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും അതുകൊണ്ട് ജില്ലാകളക്ടർ ഇടപെട്ട് ഒരു തീരുമാനം ഉണ്ടാക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കമെന്ന് എം.സി.വസിഷ്ഠ് പറഞ്ഞു.
രാത്രി മുഴുവൻ കോഴിക്കോട്ടെ ടൗൺഹാളിൽ വിവിധ ഗ്രൂപ്പുകളുടെ കലാപരിപാടികളുണ്ടാകും. ഈ പരിപാടികൾ ചിലപ്പോൾ പുലർച്ചെ മൂന്ന് നീണ്ടുനിൽക്കുന്നു. ഈ പരിപാടികൾ ഉണ്ടാക്കുന്ന ശബ്ദവും അതിൽ നിന്നുണ്ടാക്കുന്ന ജനങ്ങളുടെ ആർപ്പുവിളികളും ആരവങ്ങളും സമീപവാസികൾക്ക് ഏറെ ബുദ്ധിമുട്ടുകളും വിഷമതകളും സൃഷ്ടിക്കുന്നു. ഇത് സമീപവാസികളുടെ രാത്രിയുള്ള സുഖകരമായ ഉറക്കം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ട് രാത്രി പത്തുമണിക്ക് ശേഷം ടൗൺ ഹാളിൽ പരിപാടികൾ നടത്താൻ അനുവാദം കൊടുക്കരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കൂടാതെ മാനാഞ്ചിറ മൈതാനത്ത് സർക്കസിനോ മറ്റ് ഗ്രൂപ്പുകൾക്കോ പത്ത് മണിക്ക് ശേഷം ഷോ നടത്താൻ അനുവാദം കൊടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. നിരവധി യൂറോപ്യൻ കുടുംബങ്ങളുടെ വാസസ്ഥലത്തിന് സമീപത്താണ് മാനാഞ്ചിറയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |