കോഴിക്കോട്: തെരുവുനായ്ക്കളുടെ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുമ്പോൾ പരിഹാര നടപടിയെടുക്കാതെ കെെമലർത്തി തദ്ദേശ സ്ഥാപനങ്ങൾ. വെറ്ററിനറി വിദഗ്ദ്ധർ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ല. ചൊവ്വാഴ്ച കോഴിക്കോട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 19 പേർക്ക് കടിയേറ്റു. ഈ സാഹചര്യത്തിൽ സ്കൂൾ പരിസരത്തും മാർക്കറ്റ്, ബസ് സ്റ്റാൻഡ് പോലുള്ള പൊതുസ്ഥലങ്ങളിലെയും അക്രമകാരികളായ നായ്ക്കളെ പിടികൂടി ഷെൽട്ടറിലടക്കണമെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ നിർദ്ദേശത്തിന് പ്രസക്തിയേറുകയാണ്. ബ്ളോക്ക് അടിസ്ഥാനത്തിൽ ഇത്തരത്തിൽ ഒരു ഷെൽട്ടറെങ്കിലുമുണ്ടാക്കി നായ്ക്കളെ വന്ധ്യംകരിക്കണം. വാക്സിനുമെടുക്കാം. കടിയേൽക്കുന്നതും മരിക്കുന്നതും കൂടുതലും കുട്ടികളായതിനാൽ സ്കൂൾ തുറക്കും മുമ്പ് ഇത് ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ നടപ്പായില്ല. കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങി വന്ധ്യംകരിക്കാനും നടപടിയില്ല. രണ്ട് സെന്ററുകളേ ജില്ലയിലുള്ളൂ. വന്ധ്യംകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇതിൽ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജൂനിയർ വെറ്ററിനറി ഡോക്ടർമാർക്ക് പരിശീലനം നൽകി വന്ധ്യംകരണം നടത്താനും നടപടിയുണ്ടായില്ല.
കടിയേറ്റ് ചികിത്സ തേടിയവർ ഈ മാസം.... 469
പേവിഷ കുത്തിവയ്പ് എടുത്തവർ.... 2100
(കോഴിക്കോട് മെഡി. കോളേജ്)
ജില്ലയിൽ എ.ബി.സി കേന്ദ്രങ്ങൾ.... 2
വന്ധ്യംകരിച്ച നായ്ക്കൾ.... 12,984
(കോഴിക്കോട് കോർപ്പറേഷൻ)
വന്ധ്യംകരണം പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമല്ല. വീട്ടിൽ വളർത്തുന്നവർക്ക് വാക്സിനേഷൻ, ലൈസൻസിംഗ്, ചിപ്പിംഗ് എന്നിവ നിർബന്ധമാക്കണം.
- ഡോ. എം.കെ. പ്രദീപ്കുമാർ
സംസ്ഥാന പ്രസിഡന്റ്,
ഇന്ത്യൻ വെറ്ററിനറി അസോ. കേരള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |