കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെ മെഡി. കോളേജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനം ശക്തമാക്കി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നവരെ പരിശോധിക്കാനായി കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസെെറ്റിയുടെ പേ വാർഡ് കോംപ്ളക്സിലെ ഒരു ഭാഗം അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. നിപ വൈറസ് ബാധക്കെതിരായ മുന്‍കരുതലുകളെയും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെയും കുറിച്ച് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടി. ഇതനുസരിച്ച് വാർഡിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവിടെയുള്ള രോഗികളെ അതാത് വാർഡുകളിലേക്ക് മാറ്റും. രോഗികളെ കൃത്യമായി കണ്ടെത്താനും അവർ മറ്റുള്ള രോഗികളും ജീവനക്കാരുമായി ഇടപഴകാതെ കൃത്യമായ ചികിത്സ നൽകാനും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. ഡോക്ടർ, നഴ്സുമാർ, അറ്റൻഡർമാർ എന്നിവരുടെ സേവനം ഇവിടെയുണ്ടാകും. 2018ൽ നിപ ബാധിച്ചപ്പോഴും ഇതുതന്നെയായിരുന്നു ഐസലേഷൻ ബ്ലോക്ക്. ഈ വാർഡിന്റെ മുന്നിലും കർശന നീരീക്ഷണമുണ്ട്. പരിസരമുൾപ്പെടെ അണുവിമുക്തമാക്കി. സ്വകാര്യ ആശുപത്രിയിൽ ജൂലൈ ഒന്നിന് മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്കാണ് മെഡിക്കൽ കോളജിലെ ലെവൽ ടു വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. പൂനെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനയ്ക്കു ശേഷമേ ഔദ്യോഗിക സ്ഥിരീകരണമാവുകയുള്ളൂ. പോസ്റ്റ്‌മോർടം നടത്തിയ ഫോറൻസിക് വിഭാഗം ഡോക്ടർമാർക്കും ജീവനക്കാർക്കും ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിരിക്കുകയാണ്.
പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം
കോഴിക്കോട് : ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മരിച്ച രോഗി നിപ ബാധിതയാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ രാജാറാം അറിയിച്ചു. ഇവർക്ക് പൊതുജനങ്ങളുമായി സമ്പർക്കമുണ്ടായിട്ടില്ല. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. സംഭവവുമായി ബന്ധപ്പെട്ട് 43 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ അകറ്റാൻ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ നിപ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |