എടച്ചേരി: കളഞ്ഞുപോയെന്നു കരുതിയ കൈചെയിൻ ഒരു മാസത്തിനു ശേഷം നാടകീയമായി തിരിച്ചുകിട്ടി. ചുണ്ടയിലെ ചാലോളി താഴക്കുനിയിൽ ഷിനി എന്ന വിദ്യാർത്ഥിനിയുടെ സ്വർണ കൈ ചെയിൻ ആണ് തിരികെ ലഭിച്ചത്. കഴിഞ്ഞ മാർച്ച് നാലിനാണ് ഷിനി വടകരയിലെ കമ്പ്യൂട്ടർ സെന്ററിൽ നിന്ന് എടച്ചേരിയിൽ ഓടുന്ന കമ്മളക്കുന്നുമ്മൽ പവിത്രന്റെ ശ്രീകൃഷ്ണ ഓട്ടോയിൽ യാത്ര ചെയ്തത്. അന്ന് വീട്ടിലെത്തിയപ്പോഴാണ് ഒരു പവൻ വരുന്ന തന്റെ കൈചെയിൻ നഷ്ടമായതറിയുന്നത്. ഓട്ടോയിലും നഷ്ടപ്പെടാൻ സാദ്ധ്യതയുള്ള മറ്റിടങ്ങളിലും പരിശോധിച്ചെങ്കിലും മാല ലഭിച്ചില്ല. കഴിഞ്ഞ ദിവസമാണ് എടച്ചേരിയിൽ നിന്നും ഓട്ടോ ഉടമ മാല ലഭിച്ച വിവരം വിളിച്ചറിയിച്ചത്.
വ്യാഴാഴ്ച പവിത്രന്റ ഓട്ടോയിൽ യാത്ര ചെയ്ത വെള്ളൂരിലെ പി.ടി.പി സുലൈഖ എന്ന വീട്ടമ്മയ്ക്കാണ് മാല ലഭിച്ചത്. മാല ഓട്ടോയുടെ സീറ്റിനിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. എടച്ചേരിയിൽ നിന്നും വെള്ളൂരിലുള്ള തന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ തെന്നി നീങ്ങിയ സ്വർണമാല സുലൈഖയുടെ കാലിൽ തടയുകയായിരുന്നു. സ്വർണമാല ലഭിച്ച സുലൈഖ അപ്പോൾ തന്നെ പവിത്രനെ ഏൽപ്പിച്ചു. ഷിനിയുടെ മാലയാണെന്ന് തിരിച്ചറിഞ്ഞ പവിത്രൻ എടച്ചേരി ടൗണിൽ തിരിച്ചെത്തിയ ഉടനെ ഉടമയെ വിളിച്ചു വരുത്തി. സുലൈഖയുടെ അമ്മാവനും ടൗണിലെ കച്ചവടക്കാരനുമായ പാറക്കൽ മൊയ്തുവിന്റെ സാന്നിധ്യത്തിൽ മാല ഷിനിക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |