കോഴിക്കോട്: ശമ്പളപരിഷ്‌കരണ പ്രശ്നമുൾപ്പെടെ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ ഒന്നടങ്കം പണിമുടക്കിയതോടെ ജനം അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി. ട്രാൻസ്‌പോർട്ട് ബസ്സുകൾ മാത്രമുള്ള മലയോര മേഖലയിൽ പൊതുഗതാഗതം തീർത്തും സ്‌തംഭിക്കുകയായിരുന്നു.
കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള 75 സർവീസുകൾ മുടങ്ങി. തിരുവമ്പാടി (30), താമരശ്ശേരി (35), തൊട്ടിൽപാലം (40), വടകര (25) എന്നിവിടങ്ങളിലും സർവീസുകൾ പാടെ നിലച്ചു. ഇതോടെ താമരശ്ശേരി, മുക്കം, തിരുവമ്പാടി, കോടഞ്ചേരി, അടിവാരം മേഖലകളിലുള്ളവർ ഒറ്റപ്പെട്ട അവസ്ഥയിലായി. എവിടെയും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
ശമ്പളപരിഷ്‌കരണം നടപ്പാക്കുക, പെൻഷൻബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക, തടഞ്ഞുവെച്ച പ്രമോഷനുകൾ അനുവദിക്കുക, സർവീസുകൾ പൂർണമായും ഓപ്പറേറ്റു ചെയ്യുക, യാത്രാക്ലേശം പരിഹരിക്കുക, ആശ്രിത നിയമനം നടപ്പാക്കുക, 12 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുക, കോഴിക്കോട് ബസ് ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു പണിമുടക്ക്.
കോഴിക്കോട് ഡിപ്പോയിലെ സമരം കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) യൂണിറ്റ് പ്രസിഡന്റ് പി.റഷീദ് ഉദ്ഘാടനം ചെയ്തു. വി.ബാബുരാജ്, ടി.സൂരജ്, പി.സുധീഷ്, ടി.പി.നിസാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
നേരിയ ആശ്വാസമായി കർണാടക ബസുകൾ
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം കാരണം ട്രാൻസ്‌പോർട്ട് ബസ് ഗതാഗതം സ്തംഭിച്ചപ്പോൾ കർണാടക ബസ്സുകളുടെ സാന്നിദ്ധ്യം ചെറിയ തോതിലെങ്കിലും ആശ്വാസമായി.
കോഴിക്കോട് ഡിപ്പോയിൽ നിന്നു ബംഗളൂരു, മൈസൂരു ഭാഗത്തേക്കായി എട്ടു ബസ്സുകളാണ് ഇന്നലെ സർവീസ് നടത്തിയത്. ഈ എക്‌സ്‌പ്രസ് ബസ്സുകൾക്ക് താമരശ്ശേരി, വൈത്തിരി, കൽപറ്റ, സുൽത്താൻ ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടെത് കുറച്ചു പേർക്കെങ്കിലും അനുഗ്രഹമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |