കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വരുന്ന മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾക്ക് അറുതി വരുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മിഷൻ ഉത്തരവ് നൽകിയത്. മനുഷ്യാവകാശ സംരക്ഷണത്തിനും നിയമവാഴ്ചയെ ശക്തിപ്പെടുത്തുവാനും ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്തണമെന്ന് ഉത്തരവിൽ പറയുന്നു.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയകൾ സുപ്രധാന പങ്ക് വഹിക്കുന്നതായി കമ്മിഷൻ നിരീക്ഷിച്ചു. ദൗർഭാഗ്യവശാൽ ഇന്ന് സോഷ്യൽ മീഡിയകൾ തന്റെ ആശയവുമായി വിയോജിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള ഇടങ്ങളായി മാറുന്നു. ഇത്തരം പ്രവണതകൾ സമാധാനപരമായും ഭയരഹിതമായും ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശത്തിന് ഭീഷണിയാവുന്നതായി കമ്മിഷൻ വിലയിരുത്തി. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഒരു മാസത്തിനകം അറിയിക്കണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഇന്ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |