കോഴിക്കോട്: വിദ്യാർത്ഥികൾക്ക് ബസ് യാത്രയ്ക്കുള്ള ടിക്കറ്റ് കൺസെഷൻ നീക്കിയിട്ടൊന്നുമില്ല. പക്ഷേ, നഗരത്തിലെ സ്വകാര്യ ബസുകളിൽ മിക്കതിലും വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം നിഷേധിക്കുകയാണ്. പാസ് കാണിച്ചാൽ ചില ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായും പരക്കെ പരാതിയുണ്ട്.
പരീക്ഷാകാലമായതിനാൽ പല നേരത്തായാണ് വിദ്യാർത്ഥികളുടെ യാത്ര. സമയത്തിന്റെ കാര്യം കൂടി പറഞ്ഞാണ് മുഖം കറുപ്പിക്കലും ആനുകൂല്യം നിഷേധിക്കലും. ദീർഘദൂര ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ കാര്യമാണ് കൂടുതൽ കഷ്ടം. ഇനി അഥവാ കൺസെഷൻ നൽകാൻ ദയവുണ്ടായാൽ തന്നെ സീറ്റ് ഒഴിവാണെങ്കിൽ പോലും ഇരിക്കുന്നതിന് വിലക്കാണ്. അഥവാ ഇരുന്നുപോയാൽ ചീത്തവിളി കേട്ട് എഴുനേറ്റ് പോവും.
കൊവിഡ് വ്യാപനം നന്നേ കുറഞ്ഞെങ്കിലും സ്വകാര്യ ബസുകളുടെ എണ്ണം പഴയ നിലയിലേക്ക് എത്തിയിട്ടില്ല. കെ.എസ്.ആർ.ടി.സി ബസുകളിൽ പാസ് ആവശ്യത്തിന് കിട്ടുകയുമില്ല. വിദൂരഗ്രാമങ്ങളിലേക്കുള്ള ബസ്സുകൾ പലതും ഇപ്പോഴും കട്ടപ്പുറത്താണ്.
സിലബസ് തീർക്കാൻ പല വിദ്യാലയങ്ങളിലും രാവിലെയും വൈകിട്ടും സ്പെഷൽ ക്ലാസുകൾ വെക്കുന്നുണ്ട്. നേരത്തെ സ്‌കൂളിലേക്ക് തിരിക്കുന്നവർക്കെന്ന പോലെ വൈകി മടങ്ങുന്നവർക്കും കൺസെഷന്റെ കാര്യം മിണ്ടാൻ പറ്റില്ലെന്ന അവസ്ഥയാണ്. പാസ് പറഞ്ഞതിന് വൈകിട്ട് ആറു കഴിഞ്ഞെന്നതിന്റെ പേരിൽ മുക്കം - അരീക്കോട് റൂട്ടിലോടുന് ബസ്സിലെ ജീവനക്കാരൻ വിദ്യാർത്ഥിനിയെ കരയിച്ചുവിട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സഹയാത്രക്കാരിലൊരാളാണ് വിദ്യാർത്ഥിനിയ്ക്ക് ഫുൾടിക്കറ്റ് എടുത്ത് കൊടുത്തത്.
പാസ് അനുവദിച്ചില്ലെങ്കിൽ മുഴുവൻ പണവും നൽകി യാത്ര ചെയ്യാൻ വിദ്യാർത്ഥികളിൽ ചിലർ തയ്യാറാകുന്നുണ്ട്. പക്ഷേ, നിർധന കുടുംബങ്ങളിൽ നിന്നുള്ളവരാണ് വലയുന്നത്. കൈയിൽ ഫുൾ ടിക്കറ്റിന് പൈസയില്ലാത്തതിന്റെ പേരിൽ കേൾക്കേണ്ടി വരുന്ന പഴി കുറച്ചൊന്നുമല്ല.
വിദ്യാർത്ഥികളുടെ യാത്രാക്ളേശം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആർ.ടി.ഒയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ബസ്സുകളിൽ മിന്നൽപരിശോധനയുണ്ടായിരുന്നു. വിദ്യാർത്ഥികളോട് വിവേചനം പാടില്ലെന്നും ഓർമ്മിപ്പിച്ച അധികൃതർ പാസ് നിഷേധിച്ചാൽ ബസ് പെർമിറ്റ് റദ്ദാക്കുമെന്നു വരെ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ ഒട്ടെല്ലാ ബസ്സുകളിലെയും ജീവനക്കാർ ഇതൊന്നും വകവെക്കുന്ന മട്ടില്ല.
"വൈകുന്നേരം സ്പെഷൽ ക്ലാസ് കഴിയാൻ ആറു മണിയാവും . ആ സമയത്ത് കൺസെഷൻ കിട്ടാറേയില്ല. പിന്നെ കൂട്ടം ചേർന്ന് ഓട്ടോയിലാവും യാത്ര.
കൃഷ്ണപ്രിയ,
വിദ്യാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |