കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഒരുതവണ വന്നാൽ രണ്ടാമത് വരാൻ മടിക്കുകയാണ് വിനോദ സഞ്ചാരികൾ. കോടികൾ മുടക്കി ഹൈടെക് സൗന്ദര്യവത്കരണം നടന്നെങ്കിലും മാലിന്യം പരന്നതോടെയാണ് നാറുന്ന ബീച്ചിനോട് ആളുകൾ മുഖംതിരിച്ചു തുടങ്ങിയത്.
നഗരത്തിലെ ഓടകളെല്ലാം ബീച്ചിലൂടെ ഒഴുകുകയാണ്. പ്ലാസ്റ്റിക്കും കോഴി മാലിന്യവും ഹോട്ടൽ അവശിഷ്ടങ്ങളും എല്ലാമുണ്ട് ഓടകളിൽ. മനോഹരമായി നവീകരിച്ച സൗത്ത് ബീച്ചിലൂടെയും കോർപ്പറേഷൻ പരിസരത്തൂടെയും ഭട്ട് റോഡിലൂടെയുമെല്ലാം ഓക്കാനിച്ച് നടക്കേണ്ട അവസ്ഥ.
കേവലം ഇരുനൂറ് മീറ്റർ നീളുന്ന സൗത്ത് ബീച്ചിൽ മാത്രം ഒഴുകിയെത്തുന്നത് രണ്ട് നഗര ഓടകൾ. മാലിന്യത്തിന്റെ മണം പിടിച്ചെത്തുന്ന തെരുവ് നായ്ക്കൾ താവളമാക്കിയതോടെ കുട്ടികളുമായി വരുന്നവർ ഭയത്തിന്റെ നിഴലിലാണ്. സൗത്ത് ബീച്ചിലെ സായാഹ്ന സവാരി മൂക്കുപൊത്തി വേണമെന്നാണ് സഞ്ചാരികൾ പറയുന്നത്.
കഴിഞ്ഞ കാലങ്ങളിൽ ഒന്നോ രണ്ടോ സ്ഥലത്തുമാത്രമായിരുന്നു നഗര ഓടകളിൽ നിന്നുള്ള മാലിന്യ മൊഴുക്ക്. കനാലുകളിലേക്കും പുഴകളിലേക്കുമായിരുന്നു തുറന്നുവിട്ടിരുന്നത്. പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി വന്നതോടെ എല്ലാ ഓടകളും കടലിലേക്ക് വഴിമാറി. കോഴിക്കോട് കടപ്പുറത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് ഫ്രീഡം സ്ക്വയർ മുതൽ സൗത്ത് ബീച്ചുവരെയുള്ള ഭാഗത്താണ്. ഇവിടെ മാത്രമുണ്ട് ആറ് ഓടകൾ. ഈ ഓടകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യം തിരയടിച്ച് ബീച്ച് മുഴുവൻ പരക്കുകയാണ്. ബീച്ച് ശുചീകരിക്കാൻ ടൂറിസം പ്രമോഷൻ കൗൺസിലിന്റേതായി ആറ് സ്ത്രീ തൊഴിലാളികളാണ് ഉള്ളത്. ബീച്ചിലെയും റോഡരികിലെയും മാലിന്യം അടിച്ചുവാരുമ്പോഴേക്കും ഇവർ തളർന്നിരിക്കും. അതിനിടെ ഓടകളിലെ മാലിന്യം നീക്കാൻ എവിടെ സമയം. തുടക്കത്തിൽ നല്ല രീതിയിൽ പരിപാലിച്ചുപോന്ന സൗത്ത് ബീച്ചും ഇപ്പോൾ പിറകിലാണ്. പ്രവേശന കവാടത്തിലടക്കം മാലിന്യം കുന്നുകൂടിക്കിടക്കുന്നു. പരിഹാരം നിർദ്ദേശിക്കേണ്ടവരും പരിഹരിക്കേണ്ടവരും മിണ്ടാതിരിക്കുമ്പോൾ നഷ്ടമാവുന്നത് ദക്ഷിണേന്ത്യയിലേതന്നെ എറ്റവും നീളം കൂടിയ ബീച്ചിന്റെ ശാന്തത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |