കോഴിക്കോട്: കോർപ്പറേഷനിലെ ഹരിത കർമസേന പ്രവർത്തനങ്ങൾ ഇനി കൂടുതൽ ഭംഗിയാകും. ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനായി ഹരിത കർമസേന കോൺസോർഷ്യം യോഗം ചേർന്നു.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് നഗരത്തിൽ ഒരിടത്തും മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തുക എന്ന ശ്രമകരമായ പ്രവർത്തനമാണ് ഹരിത കർമസേന ഏറ്റെടുക്കുന്നത്. ജനകീയമായ ഇടപെടലിലൂടെ മുഴുവൻ നഗരവാസികളെയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തങ്ങൾ കോർപ്പറേഷൻ നടത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോർപ്പറേഷൻ ഓഫീസിൽ ഹരിത കർമസേനയ്ക്ക് പ്രത്യേക ഓഫീസ് സംവിധാനം സജ്ജമാക്കും. വിദഗ്ധ പരിശീലനം നൽകി ഹരിത കർമസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഹരിത കർമസേന പ്രവർത്തനങ്ങൾ കോർപ്പറേഷൻ തലത്തിൽ ഏകോപിപ്പിക്കുന്നതിന് പ്രൊജക്ട് മാനേജരെ നിയമിക്കും. എം.സി.എഫ്., എം.ആർ.എഫ്. എന്നിവയുടെ നടത്തിപ്പ് ചുമതല ഹരിതർമ്മസേനയ്ക്ക് നൽകും തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തും. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ.എസ്. ജയശ്രീ, ക്ഷേമ കാര്യസ്ഥിരം സമിതി ചെയർമാൻ കെ. ദിവാകരൻ, കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി, കുടുബശ്രീ സി.ഡി. എസ് ചെയർ പേഴ്സൺമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു .ഹരിത കർമസേന സുസ്ഥിര വികസന മാതൃക ആക്കുന്നതിന് കോർപ്പറേഷൻ തയ്യാറാക്കിയ കർമ പദ്ധതി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ടി. പി.ബിജു അവതരിപ്പിച്ചു. കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസർ ടി. കെ. പ്രകാശൻ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പി സലിം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |