@പോസ്റ്റ് കിട്ടാനില്ലെന്ന് കെ.എസ്.ഇ.ബി
കോഴിക്കോട്: എല്ലാവർക്കും വൈദ്യുതിയെന്ന പ്രഖ്യാപനം വന്നിട്ട് വർഷങ്ങളാവുമ്പോഴും വൈദ്യുതിക്കായുള്ള ജനത്തിന്റെ നെട്ടോട്ടത്തിന് പരിഹാരമില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി കണക്‌ഷനായി അപേക്ഷിച്ചിട്ട് മാസങ്ങളായിട്ടും വെളിച്ചം കിട്ടാത്തവരുടെ പരാതികളേറുകയാണ്. പോസ്റ്റിന് പണമടച്ചുകഴിഞ്ഞാൽ പിറ്റേദിവസം വൈദ്യുതിയെന്നാതാണ് കെ.എസ്.ഇ.ബിയുടെ പ്രഖ്യാപിത നയമെങ്കിലും പണമടച്ചിട്ട് മാസങ്ങളായിട്ടും കണക്‌ഷൻകിട്ടാതെ വലയുകയാണ് ജനം.
ദിനംപ്രതി ഓഫീസുകളിൽ കയറിയിറങ്ങുന്നവരോട് പോസ്റ്റ് കിട്ടാനില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പോസ്റ്റ് എന്നുവരുമെന്ന് ചോദിക്കുമ്പോൾ കിട്ടുമ്പോൾ തരാമെന്ന് മറുപടി. പുതിയ വീടെടുത്ത് കടമ്പകളെല്ലാം കടന്ന് വെദ്യുതികണക്‌ഷനായി ഒരുലക്ഷം രൂപവരെ അടച്ചവർ രണ്ടുമൂന്നും മാസങ്ങളായി വീടുകളിൽ താമസിക്കാനാവാതെ ദുരിതം പേറുകയാണ്. ഇത് ഉൾനാടൻ ഗ്രാമങ്ങളിലെ പ്രശ്‌നങ്ങളല്ല. നഗരങ്ങളിലും സമാന അവസ്ഥയാണ്. കെ.എസ്.ഇ.ബി ഡപ്യൂട്ടി ചീഫ് എൻജിനിയർമാരോട് ഇതുസംബന്ധിച്ച് വിശദീകരണം ചോദിക്കുമ്പോൾ പോസ്റ്റ് ലഭ്യതയ്ക്ക് കുറവുണ്ടെന്നും കിട്ടുന്ന മുറയ്ക്ക് കണക്‌ഷനുകൾ ലഭ്യമാക്കുന്നുണ്ടെന്നുമാണ് മറുപടി.
72,000 രൂപയാണ് പുതിയ വീട്ടിലേക്കുള്ള കണക്‌ഷനായി തൊട്ടിൽപ്പാലം സ്വദേശി അടച്ചത്. പണമടച്ച രസീത് നൽകുമ്പോൾ രണ്ടുദിവസത്തിനകം കണക്‌ഷനാകുമെന്ന് മറുപടി. ഒരാഴ്ച കഴിഞ്ഞതുമുതൽ ഇദ്ദേഹം കെ.എസ്.ഇ.ബി ഓഫീസ് കയറി ഇറങ്ങാൻ തുടങ്ങി. പോസ്റ്റ് എത്തിയിട്ടില്ലെന്ന് മാത്രം മറുപടി. വൈദ്യുതികണക്‌ഷൻ പ്രതീക്ഷിച്ച് ഗൃഹപ്രവേശം നിശ്ചയിച്ച ആൾക്ക് അതുവരെ മാറ്റേണ്ടിവന്നു. ഇപ്പോൾ മൂന്നുമാസമായി. ഇപ്പോഴും ഇതേ മറുപടിയാണ് കെ.എസ്.ഇ.ബി ഓഫീസിൽ നിന്ന് ലഭി്കുന്നതെന്ന് പരാതിക്കാരൻ പറയുന്നു. തന്നെപ്പോലെ ഇതേ അവസ്ഥയിൽ തൊട്ടിൽപ്പാലം കെ.എസ്.ഇ.ബി ഓഫീസിനു കീഴിൽമാത്രം പത്തോളം പേരുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കോഴിക്കോട് ജില്ലയിലങ്ങോളം ഇതാണ് അവസ്ഥ. നേരത്തെ സുലഭമായി ലഭിച്ചിരുന്ന വൈദ്യുതി തൂണുകൾ ഇപ്പോൾ ഒരിടത്തും ലഭിക്കുന്നില്ല. പിണറായിലെ പിക്കോസും പാലക്കാട്ടെ ഗൗതം കമ്പനിയും ശിവശക്തി കമ്പനിയുമാണ് കേരളത്തിൽ പോസ്റ്റുകൾ സപ്ലെ ചെയ്യുന്നത്. ഇടക്കാലത്ത് തമിഴ്‌നാട്ടിൽ നിന്നിറക്കിയ പോസ്റ്റുകൾ എളുപ്പം പൊട്ടിപ്പോയ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുതന്നെ പോസ്റ്റുകൾ വാങ്ങിയാൽമതിയെന്ന തീരുമാനത്തിലേക്ക് ബോർഡ് എത്തിയത്. എന്നാൽ ആവശ്യത്തിന് പോസ്റ്റുകൾ യാഥാസമയം നിർമിക്കുകയും അത് വിതരണം ചെയ്യുന്നതിലും ബോർഡിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് വിവരം.
ഒന്നരമാസം കൂടി താമസിക്കും
കോഴിക്കോട്: നിലവിൽ ലഭ്യമായ പോസ്റ്റുകളുടെ ഗുണനിലവാരക്കുറവാണ് പ്രശ്‌നമെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. തീരദേശങ്ങളിലും മലയോരങ്ങളിലുമെല്ലാം ഉപയോഗിച്ചുവന്ന പോസ്റ്റുകൾ എളുപ്പം പൊട്ടിപ്പോകുന്നതായി കണ്ടത്തിയ സാഹചര്യത്തിൽ പോസ്റ്റ് നിർമാതാക്കൾക്ക് ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം നൽകുകയായിരുന്നു. അതുപ്രകാരം പോസ്റ്റുകൾ നിർമിച്ച് വിതരണം ചെയ്യാനുള്ള കാലതാമസമാണ് ഇപ്പോഴത്തെ പ്രശ്‌നം. ഒരു സെക്‌ഷന് കൂടിയാൽ 20 പോസ്റ്റ് വെച്ചാണ് വിതരണം നടക്കുന്നത്. അതുകൊണ്ട് നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ല. ഏതാണ്ട് ഒന്നരമാസം കൊണ്ട് പിണറായിലേയും പാലക്കാട്ടെയും യൂണിറ്റുകളിൽ നിന്ന് ആവശ്യമായ പോസ്റ്റുകൾ ഇറക്കാൻ കഴിയുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |