കോഴിക്കോട്: ലോക ഫുട്ബോൾ മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മിഠായിത്തെരുവിന്റെ വീഥികളിൽ ഫുട്ബോൾ ആരവം കൊട്ടിക്കയറുന്നു. മിഠായിത്തെരുവിലെത്തുന്നവരെ വരവേൽക്കാൻ റോഡിലുടനീളം വിവിധ രാജ്യങ്ങളുടെ പതാകകളും തോരണങ്ങളും വലിച്ചു കെട്ടിയിരിക്കുകയാണ്. ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, ജർമനി തുടങ്ങിയവരെല്ലാം കൂട്ടത്തിലുണ്ട്. പക്ഷേ കാണികളുടെ കണ്ണുടക്കുന്നത് ബ്രസീലിന്റെയും അർജന്റീനയുടെയും മഞ്ഞയും നീലയും പതാകകളിലാണ്. ബ്രസീലിന്റെയും അർജന്റീനയുടെയും കൂറ്റൻ ഫ്ളക്സ് ബോർഡുകളും പതാകകളുമാണ് ഒട്ടുമിക്ക കടകൾക്ക് മുന്നിലും മിഠായിത്തെരുവിലെ മേൽക്കൂരയ്ക്ക് മുകളിലും ഉയർന്നിരിക്കുന്നത്.
'അത്തറിന്റെ മണമുള്ള ഖത്തറിന്റെ മണ്ണിൽ ആറാം കിരീടം ചൂടാൻ സുൽത്താനും പിള്ളേരും വരുന്നുണ്ട് '
'വീര്യം പറയാൻ ഞങ്ങളില്ല ഞങ്ങൾ കാണിച്ച മാസ് ആരും കാണിച്ചിട്ടും ഇല്ല'
'20 വർഷം കൊണ്ട് 7 മേജർ ട്രോഫി നേടിയ ഒരു ടീമിനെ കാണിച്ചാൽ ലൈഫ് ടൈം സെറ്റിൽമെന്റ് '
തുടങ്ങി തെരുവിലെ ഓരോ മുക്കും മൂലയും ലോകകപ്പിന്റെ ആരവം തുളുമ്പുന്ന ഡയലോഗുകളുമുണ്ട്. ബോർഡുകളെല്ലാം കോട്ടൺതുണിയിലും പോളി എഥിനിലുമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. വഴിയോരങ്ങൾ മാത്രമല്ല, തെരുവിലെ ഒട്ടുമിക്ക തുണിക്കടകളിലെയും ഡിസ്‌പ്ലേകളെല്ലാം വിവിധ ടീമുകളുടെ ജേഴ്സികൾ കൈയ്യടക്കിയിരിക്കുന്നു. കുട്ടികളും മുതിർന്നവരുമടക്കം ജേഴ്സികൾക്ക് ആവശ്യക്കാരേറെയാണ്. കടകളിലെ തിരക്കൊഴിയുംനേരം ഫുട്ബോൾ ചർച്ചകളാൽ സജീവമാവുകയാണ് തെരുവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |