കോഴിക്കോട്: നഗരത്തിന്റെ അക്ഷര വസന്തത്തിന് നിറം പകരാൻ അത്യാധുനിക സൗകര്യത്തിൽ ഒരു ഗ്രന്ഥാലയം കൂടി. മലബാർ ക്രിസ്ത്യൻ കോളേജിന് സമീപം കിളിയാട് സ്കൂൾ ഗ്രൗണ്ടിൽ എം.എൽ.എ ആസ്‌തി വികസന ഫണ്ടിൽ ഒരുങ്ങുന്ന സെൻട്രൽ ലൈബ്രറി അവസാനവട്ട മിനുക്ക് പണിയിലാണ്. അനുവദിച്ച ബാക്കി തുക ലഭിക്കുന്നതോടെ അറിവിന്റെ വാതായനം അക്ഷര സ്നേഹികൾക്കായി തുറന്നിടും.
എ.പ്രദീപ് കുമാർ എം.എൽ.എയായിരിക്കെ അനുവദിച്ച 1.65 കോടി രൂപ ചെലവിട്ടായിരുന്നു ലൈബ്രറി കെട്ടിടത്തിന്റെ ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കമിട്ടത്. പിന്നീട് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 118 ലക്ഷം രൂപ ചെലവിട്ട് കെട്ടിട നിർമ്മാണം ഏതാണ്ട് പൂർത്തിയാക്കി. മൂന്നാംഘട്ടം ഫണ്ട് അനുവദിക്കുന്നതോടെ ലൈബ്രറിയുടെ നിർമ്മാണം പൂർണമാകും. സംസ്ഥാന ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യത്തിൽ ഒരുങ്ങുന്ന ലൈബ്രറി കെട്ടിടത്തിന്റെ ലിഫ്റ്റ് നിർമ്മാണം, ഇന്റീരിയൽ ഡിസൈൻ, മുറ്റം ഇന്റർലോക്ക് ചെയ്യൽ തുടങ്ങിയ അലങ്കാര പണികളാണ് ബാക്കിയുള്ളതെന്ന് ഹൗസിംഗ് ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ അഷിത പറഞ്ഞു. ലൈബ്രറിക്ക് മുന്നിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് ചുറ്റുമതിലും പണിയേണ്ടതുണ്ട്. തുക അനുവദിക്കുന്ന മുറയ്ക്ക് എത്രയും വേഗത്തിൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ലൈബ്രറി കൗൺസിൽ.
'മൂന്നാംഘട്ട ഫണ്ടിന് അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. തുക അനുവദിക്കുന്ന പക്ഷം എത്രയും വേഗത്തിൽ ലൈബ്രറി പ്രവർത്തനം പൂർത്തിയാകും'. ചന്ദ്രൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |