കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സർക്കാർ പൗൾട്രി ഫാമിലെ കോഴികളെ കൊന്നൊടുക്കൽ തുടരുന്നു. ഫാമിലും പരിസര പ്രദേശങ്ങളിലെ വീടുകളിലുമായി 8409 കോഴികളെയാണ് കൊന്നൊടുക്കിയത്. ഫാമിൽ കൊന്നൊടുക്കുന്നതിനൊപ്പം ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെയും കോഴികളടക്കമുള്ള പക്ഷികളെയും കൊന്നാടുക്കുന്നുണ്ട്. 30395 കോഴി മുട്ടകളും നശിപ്പിച്ചു. പക്ഷികളെ കൊന്നൊടുക്കുന്ന പ്രവൃത്തി ഇന്നും തുടരും. പത്ത് സ്‌ക്വാഡുകളാണ് കോഴികളെ കൊന്നൊടുക്കുന്നത്.
ഇന്നലെയും ഇന്നുമായി 12920 കോഴികളെയാണ് കൊന്നൊടുക്കിയത്. കൊന്നൊടുക്കിയ പക്ഷികളെയും കോഴികളേയും പ്രത്യേകം ബാഗുകളിലാക്കി ഫാമിനടുത്ത് ആഴത്തിൽ കുഴിയെടുത്ത് അണുനശീകരണം നടത്തി കത്തിച്ചു. ശേഷം കുമ്മായം വിതറുകയും ചെയ്തു. 12,920 കോഴികളെയാണ് ദൗത്യ സംഘം രണ്ടു ദിവസങ്ങളിലായി കൊന്നൊടുക്കിയത്. ഫാമിലെ ഡോക്ടറുൾപ്പെടെ പതിനാലു ജീവനക്കാർ ക്വാറന്റൈ
നിലാണ്. ആർ.ആർ.ടി വളണ്ടിയർ ഉൾപ്പെടെ 50 പേരും നിരീക്ഷണത്തിലുണ്ട്. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബിൽ നടത്തിയ പരിശോധനയിലാണ് ചാത്തമംഗലം പഞ്ചായത്തിലെ കോഴി ഫാമിൽ തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എൻ 1 ബാധ സ്ഥിരീകരിച്ചത്. ഫാമിൽ കഴിഞ്ഞ ആറിനാണ് പാരന്റ് സ്റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് കണ്ടു തുടങ്ങിയത്. രോഗ വ്യാപന സാദ്ധ്യതയുള്ളതിനാൽ ഫാമിന്റെ പത്തു കിലോമീറ്റർ ചുറ്റളവിൽ അതീവ ജാഗ്രതാ നിർദേശമാണുള്ളത്. ഇവിടേക്ക് പക്ഷികളും മുട്ടയും കൊണ്ടു വരുന്നതിനും പുറമേക്ക് കൊണ്ടു പോകുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |