കോഴിക്കോട്: വൈവിദ്ധ്യങ്ങളുടെ പുതിയ ചരിത്രം രചിച്ച മേളയായിരുന്നു സ്കൂൾ കലോത്സവമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്തുത്യർഹമായി സേവനമനുഷ്ഠിച്ചവർക്കുള്ള അനുമോദനവും തണ്ണീർകൂജ കൈമാറൽ ചടങ്ങ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
500 തണ്ണീർ കൂജകളും, 500 മൺകൂജകളും 6000 മൺഗ്ലാസുകളും സജ്ജീകരിച്ച വെൽഫെയർ കമ്മിറ്റിയെയും അതിനായി പ്രവർത്തിച്ച വളണ്ടിയർമാരെയും നേതൃത്വം നൽകിയവരെയും മന്ത്രി ചടങ്ങിൽ അനുമോദിച്ചു. മൺകൂജകൾ സ്‌കൂളുകളിലേക്ക് കൈമാറുന്നതിലൂടെ പ്രകൃതി സംരക്ഷണമെന്ന മഹത്തായ ആശയമാണ് കൈമാറുന്നതെന്നും മന്ത്രി പറഞ്ഞു.
നടക്കാവ് ഗവ. ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ കെ.കെ രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ കമ്മിറ്റി ജോയിന്റ് കൺവീനർ എൻ കെ റഫീഖ് മായനാട് തണ്ണീർ കൂജ പദ്ധതി വിശദീകരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച അലോപ്പതി,ആയുർവേദ,ഹോമിയോ വകുപ്പ് പ്രതിനിധികളെയും, എൻ.എസ്.എസ്, ജെ.ആർ.സി, ട്രോമാ കെയർ വളണ്ടിയർമാരെയും വേദിയിൽ അനുമോദിച്ചു. കലോത്സവ പ്രതിഭ സെയ്‌ദ് അബാൻ ഗസൽ അവതരിപ്പിച്ചു.
ഉറുദു സ്പെഷ്യൽ ഓഫീസർ കെ.പി സുനിൽകുമാർ, പി.മൊയ്തീൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. വെൽഫെയർ കമ്മിറ്റി കൺവീനർ കെ.പി സുരേഷ് സ്വാഗതവും കെ.യു.ടി.എ സെക്രട്ടറി സി.എം ലത്തീഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |