തിരൂർ: അളന്നു മുറിച്ച ദർഭയുടെ പാദങ്ങളിൽ നീർ വീഴ്ത്തി എള്ളുംപൂവും ചന്ദനവും മാറോടു ചേർത്ത് നിളയോരത്ത് മാമാങ്കനാളുകളിൽ വീരമൃത്യു വരിച്ചവർക്ക് തിലോദകം. തത്ത്വമസി ട്രസ്റ്റിന്റെയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുനാവായയിൽ നടന്നുവരുന്ന മാഘമക മഹോത്സവത്തോടനുബന്ധിച്ചാണ് നവാമുകുന്ദ സന്നിധിയിൽ സമൂഹബലിതർപ്പണം നടന്നത്.
മാമാങ്കം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ പ്രശ്ന വിചാരത്തിൽ മാമാങ്ക കാലത്ത് കൊല്ലപ്പെട്ടവർക്ക് ബലിതർപ്പണം നടത്തണമെന്ന് തെളിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി ബലിതർപ്പണം നടത്തി വരുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വ്രതമനുഷ്ഠിച്ചാണ് സമൂഹബലിതർപ്പണത്തിനെത്തിയത്. ദേവസ്വം കർമ്മി സി.രാധാകൃഷ്ണനാണ് ബലികർമ്മത്തിനു പൗരോഹിത്യം വഹിച്ചത്.
മാഘമക മഹോത്സവം ചീഫ് കോ ഓർഡിനേറ്റർ തിരൂർ ദിനേശ്, തിരുനാവായ സംഘാടക സമിതി സെക്രട്ടറി കൃഷ്ണകുമാർ പുല്ലൂരാൻ, എം.അരവിന്ദൻ,സുനിൽ പരിയാപുരം,സി.പി.രാജൻ, രഘുപാൽ കെ. മുരളി പടനാട്ടിൽ, എം.എസ്.കണ്ണമംഗലം എന്നിവർ നേതൃത്വം നൽകി. രാവിലെ ശബരിമല മുൻ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും പാതിരാക്കുന്നത്ത് മന നീലകണ്ഠൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാഗപൂജയും നടന്നു. ഭാവനാ കലാവേദിയുടെ ഗാനസമർപ്പണവും അരങ്ങേറി. വൈകിട്ട് മൂന്നിന് നടത്തിയ ശ്രീചക്ര പൂജയ്ക്ക് തന്ത്രവിശാരദൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ആത്മാ കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനവുമുണ്ടായി.
ഇന്ന് രാവിലെ ഏഴരയ്ക്ക് പാലക്കാട്ടെ പുളിക്കൽ ശങ്കരോടത്ത് കോവിലകത്തു നിന്നും ആറാട്ടിനായി എത്തിക്കുന്ന തിരുന്നാവായ തളി മഹാദേവൻ അടക്കമുള്ള വെട്ടത്തു നാട്ടിലെ ദേവ വിഗ്രഹങ്ങളെയും സന്യാസിമാരേയും സ്വീകരിക്കും. തുടർന്ന് ആറാട്ടും നിളാ ആരതിയും നിളാ പൂജയും. സന്യാസി സംഗമം താനൂർ മാതാ അമൃതാനന്ദമയീ മഠത്തിലെ മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണയുടെ അദ്ധ്യക്ഷതയിൽ സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |