മലപ്പുറം: 92കാരനായ കരുവാരകുണ്ട് കുട്ടത്തിയിലെ അപ്പുക്കുട്ടന് പ്രായം വെറും അക്കങ്ങളാണ്. മുള കൊണ്ടും ഈറ്റ കൊണ്ടുമുള്ള 38ഓളം ഉത്പന്നങ്ങൾ അപ്പുക്കുട്ടൻ നിർമ്മിക്കുന്നുണ്ട്. വീടുകൾ തോറും നടന്ന് ഇവ വിൽക്കുന്നതും അപ്പുക്കുട്ടൻ തന്നെ. പ്രായം കൂടുമ്പോഴും അപ്പുക്കുട്ടന്റെ ശീലങ്ങൾക്ക് മാറ്റമില്ല.
മുറം, കൊട്ട, കൊട്ടകൈയ്യിൽ, വള്ളക്കൊട്ട, ചോറ്റുകൊട്ട, മീൻകൊട്ട, വിശറി, റബർക്കൂട, വാഴക്കുല കൊട്ട, പൂഴിക്കൊട്ട, മൂടക്കൊട്ട, തിക്കുപരമ്പ്, നിസ്‌ക്കാരപരമ്പ്, കെടക്കപരമ്പ് തുടങ്ങിയവയാണ് നിർമ്മിക്കുന്നവയിൽ പ്രധാനം.
200 രൂപ വരെയാണ് ഓരോന്നിനും വില. മുറം, കൊട്ട, കൊട്ടകൈയ്യിൽ, വാഴക്കുലക്കൊട്ട എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ബാക്കിയെല്ലാം അന്യംനിന്ന് പോയിരിക്കുന്നു. ഇരുപതാമത്തെ വയസ്സിലാണ് അപ്പുക്കുട്ടൻ ഈ തൊഴിൽ ആരംഭിച്ചത്. പാരമ്പര്യമായി തുടർന്നുപോന്ന കുലത്തൊഴിലാണിത്. പലരും വീട് തേടി വന്ന് സാധനങ്ങൾ ഓർഡർ ചെയ്യാറുണ്ട്. വരുന്നവരുടെ ആവശ്യത്തിനനുസരിച്ച് നിർമ്മിച്ച് കൊടുക്കും. അതിരാവിലെ തന്നെ നിർമ്മിച്ചെടുത്ത സാധനങ്ങളുമായി വീടുകൾ തോറും കയറിയിറങ്ങും. ചിട്ടയായ ഭക്ഷണരീതി കൊണ്ടും ദിവസേനയുള്ള നടത്തം കൊണ്ടും ഇന്നും ചുറുചുറുക്കോടെയിരിക്കുന്നു.
കേടുവന്ന ഇത്തരം വസ്തുക്കൾ നന്നാക്കാനും നേരത്തെ പോയിരുന്നു. കേരളാംകുണ്ട് ഭാഗത്തെ കുടിയേറ്റ കർഷക കുടുംബങ്ങളിലും ജോലി ചെയ്തു. പിന്നീടാണ് വീട്ടിലിരുന്ന് സാധനങ്ങൾ നിർമ്മിച്ച് വിൽക്കുന്നതിലേക്ക് മാറിയത്. മുമ്പ് കാലത്ത് കല്ല്യാണപ്പണികൾ എന്ന രീതിയിൽ കല്ല്യാണത്തിനാവശ്യമായ മുറം, കൊട്ട, ചോറ് ഊറ്റിയിടുന്ന കൊട്ട തുടങ്ങിവയെല്ലാം ഉണ്ടാക്കുമായിരുന്നു. അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ വാടകയ്ക്ക് കിട്ടാൻ തുടങ്ങിയതോടെ കല്ല്യാണപ്പണികൾ അന്യമായി. ഏഴ് വർഷം മുമ്പ് മമ്പാട് എം.ഇ.എസ് കോളേജിലെ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് 38 ഇനങ്ങൾ നിർമ്മിച്ച് നൽകിയിരുന്നു.
ഭാര്യ കാളിയും സഹായിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കാളി ഇപ്പോൾ വിശ്രമത്തിലാണ്. വണ്ടൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അപ്പുണ്ണി, കേരള പഴയ കടയ്ക്കൽ ഗവ. യു.പി. സ്‌കൂൾ അദ്ധ്യാപകൻ കൃഷ്ണൻകുട്ടി, മഞ്ചേരി നോബിൾ സ്‌കൂൾഅദ്ധ്യാപകൻ ചന്തു, ചന്ദ്രൻ, രാമൃഷ്ണൻ, സീത, ലക്ഷ്മി, പത്മിനി എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |