ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജെ.ഡി.എസ് മുൻ എം.പി പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തി ബംഗളൂരുവിലെ പ്രത്യേക കോടതി. പ്രജ്വലിനെതിരെയുള്ള നാല് കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് ശിക്ഷ വിധിക്കും. ഹാസനിലുള്ള രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസിൽ ജോലിക്കാരിയായിരുന്ന 48കാരി നൽകിയ പരാതിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2021ൽ രണ്ടുതവണ മാനഭംഗത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ 26 തെളിവുകൾ കോടതി നേരത്തെ പരിശോധിച്ചിരുന്നു. പ്രജ്വൽ നിരവധി സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇവർ പരാതി നൽകിയത്. പ്രജ്വലിനെതിരെ മൊഴികൊടുക്കാതിരിക്കാൻ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്വലിന്റെ അച്ഛനും എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയെയും അമ്മ ഭവാനി രേവണ്ണയെയും പൊലീസ് അറസ്റ്ര് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ജൂലായ് 18ന് വാദം പൂർത്തിയാക്കിയ കേസ് ബുധനാഴ്ച വിധിപറയാനായി മാറ്റിയിരുന്നെങ്കിലുംചില കാര്യങ്ങളിൽ വ്യക്തത വേണ്ടതിനാൽ ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് വിധിപ്രസ്താവം മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെയാണ് പ്രജ്വലുൾപ്പെടുന്ന 2000ത്തോളം അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത് കർണാടകയിൽ വൻ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാർത്ഥിയായിരുന്നു പ്രജ്വൽ. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വോട്ടെടുപ്പുദിവനം രാത്രി പ്രജ്വൽ വിദേശത്തേക്ക് മുങ്ങി. സമ്മർദ്ദങ്ങളെത്തുടർന്ന് തിരിച്ചെത്തിയപ്പോൾ ബംഗളൂരു വിമാനത്താവളത്തിൽവച്ച് കഴിഞ്ഞവർഷം മേയ് 31ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. തിരഞ്ഞെടുപ്പിൽ പ്രജ്വൽ 40,000ത്തിലധികം വോട്ടുകൾക്ക് തോറ്റു.
കോടതിയിൽ പൊട്ടിക്കരഞ്ഞു
വിധി പ്രസ്താവത്തിനുപിന്നാലെ പ്രജ്വൽ കോടതിയിൽ പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോർട്ട്. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, വീഡിയോ ചിത്രീകരിക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉൾപ്പെടുന്ന നാല് ക്രിമിനൽ കേസുകളാണ് പ്രജ്വലിനെതിരെയുള്ളത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ് പ്രജ്വൽ. മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |