മലപ്പുറം: തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള ജില്ലയിലെ ആദ്യ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം മങ്കടയിൽ ആരംഭിക്കും. കടന്നമണ്ണ മൃഗാശുപത്രിക്ക് സമീപം കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്തിയ ഗ്രാമപഞ്ചായത്ത് ഇക്കാര്യം ജില്ലാ പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഫണ്ട് ലഭ്യമാക്കി കെട്ടിടം പണി വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ നാല് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചിരുന്നു. മൃഗാശുപത്രി പരിധികളിലെ തദ്ദേശ സ്ഥാപനങ്ങളോട് അന്തിമ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. വണ്ടൂർ, ഊരകം, മൂർക്കനാട് ഗ്രാമപഞ്ചായത്തുകളിൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നീക്കം നടത്തിയിരുന്നു. കേന്ദ്രത്തിന്റെ നടത്തിപ്പ് ബാദ്ധ്യതയാവുമോ എന്നതും ഫണ്ട് ലഭ്യതയും തെരുവുനായകളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനകീയ പ്രതിഷേധത്തിന് വഴിവയ്ക്കുമോ എന്നതും ചൂണ്ടിക്കാട്ടി പഞ്ചായത്തുകൾ താത്പര്യം കാണിച്ചില്ല.
മങ്കടയിൽ എ.ബി.സി കേന്ദ്രം കെട്ടിടത്തിന്റെ പണി ഏപ്രിലിൽ ആരംഭിക്കും. ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള സൗകര്യങ്ങളൊരുക്കി കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിച്ച് തെരുവുനായകളെ വന്ധ്യംകരിക്കും. ഒന്നിലധികം പഞ്ചായത്തുകൾക്ക് ഒരു എ.ബി.സി കേന്ദ്രമെന്ന നിലയിലാവും പദ്ധതി നടപ്പാക്കുക. മങ്കടയിലെ സമീപ പഞ്ചായത്തുകൾക്ക് കേന്ദ്രത്തെ ആശ്രയിക്കാനാവും.
നിലച്ചിട്ട് ഏറെയായി
2017ലാണ് ജില്ലയിൽ തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2020 നവംബർ അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിച്ചു. ഇക്കാലയളവിൽ ആകെ 3,307 തെരുവുനായകളെയാണ് വന്ധ്യംകരിച്ചത്. നേരത്തെ കുടുംബശ്രീക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള ചുമതല. എന്നാൽ, അനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യയുടെ (എ.ഡബ്ള്യു.ഐ) അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബശ്രീയെ ഹൈക്കോടതി വിലക്കി. ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ട്. 2019ലെ സെൻസസ് പ്രകാരം മലപ്പുറം ജില്ലയിൽ 18,553 തെരുവുനായ്ക്കളുണ്ട്. ജില്ലയിൽ ഒരുമാസം ശരാശരി 150നും 200നും ഇടയിൽ പേർ തെരുവുനായയുടെ കടിയേറ്റ് ചികിത്സയ്ക്കെത്തുന്നുണ്ട്. തെരുവുനായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായാണ് 2016ൽ തദ്ദേശസ്ഥാപനങ്ങൾ മുഖേന എ.ബി.സി പദ്ധതിക്ക് തുടക്കമിട്ടത്. തെരുവുനായകളെ കണ്ടെത്തി അവയെ വന്ധ്യംകരിക്കുകയും മുറിവുണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചുവിടുകയും ചെയ്യുന്ന പദ്ധതിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |