മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ ഇന്നുച്ചയ്ക്ക് ശേഷം മൂന്നിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ ജില്ലാ കൗൺസിൽ യോഗം ചേരും. ജില്ലാ കൗൺസിലിന് മുമ്പ് മണ്ഡലം ഭാരവാഹികളെ കാണുന്ന നേതൃത്വം ഇവരുടെ കൂടി അഭിപ്രായം തേടിയാവും അന്തിമ തീരുമാനമെടുക്കുക. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പാർട്ടിയുടെ മുൻ ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എം.എൽ.എയുമായ പി.അബ്ദുൽ ഹമീദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ ജില്ലാ സെക്രട്ടറിയുമായ ഇസ്മായിൽ മൂത്തേടം, മുൻ എം.എൽ.എ എം.ഉമ്മർ, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, യു.ഡി.എഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ എന്നിവർ പരിഗണനയിലുണ്ട്.
ഒരാൾക്ക് ഒരുപദവി എന്നതിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നതാണ് അബ്ദുൽഹമീദ് എം.എൽ.എയ്ക്കും ഇസ്മായിൽ മൂത്തേടത്തിനും മുന്നിലെ തടസ്സം. തദ്ദേശസ്ഥാപനങ്ങളിലെ പദവികളെ ഈ മാനദണ്ഡത്തിൽ ഉൾപ്പെടൂ എന്നും എം.എൽ.എമാർ ഇതിന് പുറത്താണെന്നുമുള്ള വാദവുമുണ്ട്. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം മനസ് തുറന്നിട്ടില്ല. നിലവിലെ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ് എം.എൽ.എയ്ക്ക് നേരെയും ഇരട്ടപദവി പ്രശ്നം ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന, ദേശീയ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും തൊട്ടുമുന്നിലുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ലീഗിന്റെ മുഖമായ നേതാവിനെ കൊണ്ടുവരാനും ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.ടി.മുഹമ്മദ് ബഷീർ എം.പിയെ പരിഗണിക്കാനും പാർട്ടിയിൽ ആലോചനയുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരും എം.എൽ.എ സ്ഥാനം വഹിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ ജില്ലാ കമ്മിറ്റികളിൽ മാത്രം ഒരുപദവി മാനദണ്ഡം കർശനമാക്കുന്നത് വിമർശനങ്ങളെ ക്ഷണിച്ചുവരുത്തുമോയെന്ന ആശങ്കയും ലീഗിനുള്ളിലുണ്ട്. ഒരുപദവി മാത്രമെന്നതിൽ എം.എൽ.എമാർ ഉൾപ്പെട്ടിട്ടില്ലെന്ന വാദം അംഗീകരിച്ചാൽ പി.അബ്ദുൽ ഹമീദ് എം.എൽ.എയ്ക്ക് നറുക്ക് വീണേക്കും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയെ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മായിൽ മൂത്തേടവും സജീവ പരിഗണനയിലുണ്ട്. ഒരുപദവി കർശനമാക്കിയാൽ പുതുമുഖത്തിനും സാദ്ധ്യതയുണ്ട്. സംസ്ഥാന സെക്രട്ടറിക്ക് പുറമെ ലീഗിന്റെ കീഴിലുള്ള തിരൂർ ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയുടെ ചെയർമാൻ കൂടിയാണ് അബ്ദുറഹ്മാൻ രണ്ടത്താണി. മികച്ച സംഘാടകൻ ആണെങ്കിലും സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ രണ്ടത്താണിക്ക് പ്രതികൂലമാണ്.
ഉത്തരവാദിത്വം ഏറെ
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ സംഘടനാപ്രവർത്തനങ്ങളിൽ സജീവമല്ല. ആത്മീയമേഖലയ്ക്ക് കൂടുതൽ പ്രാധാന്യമേകുന്ന പ്രവർത്തനശൈലി പിന്തുടരുന്നതിനാൽ പാർട്ടിയ നയിക്കാൻ സംഘടനാ രംഗത്ത് കൂടുതൽ പ്രവർത്തന മികവും പരിചയവുമുള്ള ഒരാൾ ജനറൽ സെക്രട്ടറിയായി വരണമെന്ന അഭിപ്രായം ലീഗ് സംസ്ഥാന നേതൃത്വത്തിനുണ്ട്. നിലവിലെ ജില്ലാ കമ്മിറ്റിയിലും കാര്യമായ മാറ്റം വന്നേക്കും. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിന് പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് മണ്ഡലം കമ്മിറ്റികൾ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |