മലപ്പുറം: ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ആർ. രേണുക. സമാന രോഗലക്ഷണങ്ങളുമായി മറ്റ് 14 പേർ കൂടി ചികിത്സ തേടിയത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്. എട്ട് പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിംഗ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടത്. ഇതേ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളിൽ വെള്ളം വളരെ കുറവുള്ള ഈ സമയത്ത് ഇത് മലിനജലം കൂടുതൽ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവൻ മലിനമാകുന്നതിനും കാരണമാവുന്നുണ്ട്.
പഞ്ചായത്ത് തല ദ്രുത കർമ്മ സേന അടിയന്തരമായി യോഗം ചേർന്നു. മുന്നറിയിപ്പ് നൽകാനായി പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ടൗണുകളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിക്കുകയും പ്രതിരോധ നടപടികൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .മലിനജലം തുറന്ന് വിട്ട ഹോട്ടലുകൾ അടപ്പിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം തുറന്നു .( ഫോൺ നമ്പർ :8547918270, 9496127586,9495015803).
ജില്ലാ വികസന കമ്മിഷണർ രാജീവ് കുമാർ ചൗധരിയുടെ നേതൃത്വത്തിൽ ജില്ലാതല ആർ.ആർ.ടി യോഗം ചേരുകയും കോളറ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുകയും ചെയ്തു. യോഗത്തിൽ ആരോഗ്യവകുപ്പിലെയും മറ്റുവകുപ്പുകളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു .
എന്താണ് കോളറ
തുടർച്ചയായ വയറിളക്കവും ചർദ്ദിയുമാണ് രോഗലക്ഷണങ്ങൾ. ഇവ അനുഭവപ്പെട്ടാൽ വേഗം ചികിത്സ തേടണം.
മഞ്ഞപ്പിത്തം, വയറിളക്കം പോലെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണം.
ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് പടർന്നുപിടിക്കാൻ സാധ്യതയുണ്ട്.
*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
ശുദ്ധജലം മാത്രം കുടിക്കുക.കൈകഴുകിയ ശേഷം ഭക്ഷണം കഴിക്കുക.
വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടിൽ നൽകുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാൻ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങൾ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
മറക്കല്ലേ ഒ.ആർ.എസ് ലായനി
ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാൻ ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആർ.എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ കുറേശ്ശെയായി ഒ.ആർ.എസ് ലായനി നൽകണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നൽകുക.
*പ്രതിരോധ മാർഗങ്ങൾ*കുടിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക
വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക
പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയ ശേഷം ഉപയോഗിക്കുക
തണുത്തതും പഴകിയതുമായതും തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങളും കേടുവന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാതിരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |