SignIn
Kerala Kaumudi Online
Saturday, 06 December 2025 3.49 AM IST

കാലിക്കറ്റ് വി.സി നിയമനം: പുതിയ നോമിനിയെ കണ്ടെത്താൻ 18ന് വീണ്ടും സെനറ്റ് യോഗം

Increase Font Size Decrease Font Size Print Page
  • നാലാമത്തെ ശ്രമം; ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിർണായക യോഗം

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സെനറ്റിന്റെ പുതിയ നോമിനിയെ കണ്ടെത്തുന്നതിനായി 18ന് വീണ്ടും സെനറ്റ് യോഗം ചേരും. ഒക്ടോബർ 30ന് നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രൊഫ. എ.സാബു പദവി ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നോമിനിയെ കണ്ടെത്തുന്നതിനായി വീണ്ടും യോഗം വിളിച്ചിരിക്കുന്നത്. നോമിനിയെ കണ്ടെത്താനുള്ള സെനറ്റിന്റെ നാലാമത്തെ യോഗമാണിത്. മുമ്പ് ആഗസ്റ്റ് 23ന് ചേർന്ന സെനറ്റ് യോഗത്തിൽ ഡോ. ധർമ്മരാജ് അടാട്ട് നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് അദ്ദേഹം രാജിവച്ചു. തുടർന്ന് സെപ്തംബർ 11ന് വീണ്ടും യോഗം ചേർന്നെങ്കിലും കടുത്ത തർക്കങ്ങൾ കാരണം നോമിനിയെ കണ്ടെത്താൻ കഴിയാതെ യോഗം പിരിഞ്ഞിരുന്നു. പിന്നീട് ഒക്ടോബർ 30ന് ചേർന്ന യോഗത്തിലാണ് പ്രൊഫ. എ.സാബുവിനെ നോമിനിയായി തിരഞ്ഞെടുത്തത്. അതിന്റെ തുടർച്ചയായി അടുത്ത ദിവസം തന്നെ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഗവർണർ ഉത്തരവിറക്കി. രണ്ടുദിവസത്തിനകം വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച ഉടൻ പ്രൊഫ.കെ.സാബു തന്നെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് അപേക്ഷ നൽകുകയായിരുന്നു. എന്നാൽ സർക്കാരുമായി ആലോചിക്കാതെ വൈസ് ചാൻസലർ' നിയമനത്തിലേക്ക് ഗവർണർ നീങ്ങിയെന്ന കാരണത്താൽ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. സെലക്ഷൻ കമ്മിറ്റിയിലെ ഗവർണറുടെ നോമിനി തുടരാൻ അയോഗ്യനാണെന്നും, സെനറ്റിന്റെ നോമിനിയായിരുന്ന പ്രൊഫ. എ. സാബു രാജിവച്ചതിനാൽ നിലവിലെ സെലക്ഷൻ കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോമിനിയെ കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതിനകം ഗവർണറുടെ പുതിയ നോമിനിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുതുക്കി പുറത്തിറക്കിയിരുന്നു.തിരഞ്ഞെടുക്കപ്പെടുന്ന നോമിനിയുടെ സമ്മതപത്രം നിർബന്ധമായും വാങ്ങണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സെനറ്റ് യോഗങ്ങൾ ആവർത്തിച്ച് ഫലമില്ലാതെ പിരിയുന്നതും കോടതിയിൽ വിമർശനത്തിന് വിധേയമായിരുന്നു.

ഗവർണർ കർശന നടപടിയിലേക്ക്

  • 18ന് നടക്കുന്ന യോഗത്തിലും നോമിനിയെ കണ്ടെത്താൻ കഴിയാതിരുന്നാൽ ഗവർണർ കർശനമായ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
  • സെനറ്റ് പൊതുതാൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന വിലയിരുത്തൽ ഉണ്ടായാൽ അത് സസ്‌പെൻഡ് ചെയ്ത് പകരം സംവിധാനം ഏർപ്പെടുത്താനുള്ള അധികാരം ഗവർണർക്കുണ്ട്. അത്തരമൊരു സാഹചര്യം രൂപപ്പെട്ടാൽ അത് ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.
  • അതേസമയം, വൈസ് ചാൻസലർ സ്ഥാനത്തേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇതിനകം പൂർത്തിയായിട്ടുണ്ട്.
  • കാലിക്കറ്റ് സർവകലാശാലയിൽ നിന്നുതന്നെ എട്ടോളം അപേക്ഷകൾ ലഭിച്ചതായാണ് വിവരം.
  • സെനറ്റിന്റെ നോമിനി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതോടെ സെലക്ഷൻ കമ്മിറ്റി പ്രവർത്തനം പൂർത്തിയാക്കി ഉടൻതന്നെ പുതിയ വൈസ് ചാൻസലറുടെ നിയമനത്തിലേക്ക് കടക്കാനാകും.
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.