
ന്യൂഡൽഹി: രാജ്യത്ത് എൽപിജി ബുക്കിംഗിൽ നിയന്ത്രണം. ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിംഗ് 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും. പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്‍ന്ന് ബുക്കിംഗ് കൂടിയതാണ് കാരണം. വാണിജ്യ സിലിണ്ടര്‍ വിതരണത്തിനും നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ഇത് ഹോട്ടലുകള്‍, ക്യാന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് പാചകവാതകത്തിന്റെ വില വർദ്ധിച്ചെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. കൊച്ചിയില്‍ 920 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില. വാണിജ്യ സിലിണ്ടറുകൾക്ക് ഈ വർഷം 302.5 രൂപയാണ് വർദ്ധിപ്പിച്ചത്.
വർദ്ധിച്ചുവരുന്ന ഇറാൻ സംഘർഷം ഇന്ത്യൻ ഭവനങ്ങളെയും ബാധിക്കുമെന്ന തരത്തിലുള്ള സൂചനകൾ ദിവസങ്ങൾക്കുമുൻപേ പുറത്തുവന്നിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം കാര്യമായി തടസപ്പെട്ടാൽ, വീടുകൾക്ക് ആവശ്യമുള്ള പാചക വാതക വിതരണത്തിൽ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ വലിയൊരു പങ്കും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാൻ കൂടുതൽ നിയന്ത്രങ്ങൾ കൊണ്ടുവരുന്നത് കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കും.
നിലവിലുള്ള എൽപിജി സ്റ്റോക്കുകൾ ഏകദേശം 30 ദിവസം കൂടി നിലനിൽക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. മാർച്ചിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള ചരക്കുകൾ വൈകിയാൽ, ഭയം കാരണം വീട്ടുകാർ നേരത്തെ റീഫില്ലുകൾ ബുക്ക് ചെയ്യാൻ തുടങ്ങിയാൽ ഈ കരുതൽ വേഗത്തിൽ ഇല്ലാതാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |