പ്രവേശനോത്സവം കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി വിദ്യാലയങ്ങൾ
തിരൂർ: കളിയാരവങ്ങൾ ഇനി വിദ്യാലമുറ്റത്ത്, രണ്ട് മാസത്തെ വേനലവധി കഴിഞ്ഞ് പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കുന്നതിനായി നാളെ വിദ്യാലയങ്ങൾ പ്രവേശനോത്സവത്തോടെ കുരുന്നുകളെ സ്വീകരികനുള്ള ഒരുങ്ങുന്ന തിരക്കിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പ്രവേശനോത്സവ ഗാനവും പ്രവേശനോത്സവ ബാനറുമെല്ലാം റെഡിയായി. വിദ്യാലയം നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി തോരണവും ബലൂണും കൊണ്ട് അലങ്കരിക്കുന്ന തിരക്കിലാണ് അദ്ധ്യാപകർ. ഫിറ്റ്നസ് കിട്ടാനുള്ള നെട്ടോടത്തിനും അറുതിയായി. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാർ സ്കൂളുകൾ സന്ദർശിക്കുകയും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയവർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരും സ്കൂൾ സന്ദർശിച്ചു . ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരും എല്ലാ വിദ്യാലവും സന്ദർശിച്ച് സുരക്ഷ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അഗ്നിസുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശ പ്രകാരം ഫയർ എസ്റ്റിംഗ്യൂഷൻ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. പി.ടി.എയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ സ്കൂൾ പരിസരം വൃത്തിയാക്കി കഴിഞ്ഞു. അറ്റകുറ്റപണികളും പൂർത്തിയായി. പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണവും ഏറെക്കുറെ വിതരണം ചെയ്തു. കുടിവെള്ള പരിശോധന നടത്തുകയും പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വാഹന പരിശോധനയും ഡ്രൈവർമാർക്കുള്ള പരിശീലനവും പൂർത്തിയാക്കി. ആദ്യാക്ഷരം നുകരുവാനെത്തുന്ന ഒന്നാം ക്ലാസുകാരുടെയും പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും കുറുമ്പും പരിഭവവുമായി പുതിയ അദ്ധ്യായന വർഷം നിറമുള്ളതാക്കും. പുതിയ ക്ലാസും കൂട്ടുകാരെയും കാണാനുള്ള ആകാംഷയിൽ എത്തുന്ന കുരുന്നുകളെ കൊണ്ട് വിദ്യാലയ മുറ്റങ്ങൾ നാളെ വർണ്ണാഭമാകും