മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്കൂളുകളിൽ ഫസ്റ്റ് ബെൽ മുഴങ്ങും. കുട്ടികളെ വരവേൽക്കാൻ വലിയ ഒരുക്കങ്ങളാണ് ഇതിനകം പൂർത്തിയാക്കിയത്. കേരളപ്പിറവി ദിനം കൂടിയായതോടെ പ്രവേശനോത്സവത്തിന് മാറ്റ് കൂടും. സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പില്ലെങ്കിലും ജില്ലയിലെ എല്ലാം സ്കൂളുകളിലും പ്രവേശനോത്സവം നടത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദ്ദേശമേകിയിട്ടുണ്ട്. സബ് ജില്ലാതലത്തിലും ഇത്തവണ പ്രവേശനോത്സവം നടത്തും. അതത് ഉപജില്ലാ ഓഫീസർമാർ തിരഞ്ഞെടുക്കപ്പെട്ട സ്കൂളിൽ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും പ്രവേശനോത്സവങ്ങൾ . അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമെ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമാവും പ്രവേശനം. അധികസമയം പ്രവേശനോത്സനത്തിനായി വിനിയോഗിക്കില്ല.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ഗൂഗിൾമീറ്റ് വഴി ഉപജില്ലാ ഓഫീസർമാരുടെ യോഗം വിളിച്ച് അവസാനവട്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് ഉറപ്പാക്കി. ക്ളാസ് മുറികൾ, ലാബ്, ലൈബ്രറി, സ്കൂളിന്റെ ചുറ്റുപാടുകൾ, കിണർ, പാചകപ്പുര, ശൗചാലയം എന്നിവയെല്ലാം വൃത്തിയാക്കി അണുവിമുക്തമാക്കിയിട്ടുണ്ട്. ചുമരുകൾ പെയിന്റടിച്ചും ചിത്രങ്ങൾ വരച്ചും മനോഹരമാക്കി. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ഇരിപ്പിടങ്ങളും ബാച്ചുകളും സജ്ജീകരിച്ചിട്ടുണ്ട്. തെർമ്മൽ സ്കാനിംഗ്, സാനിറ്റൈസർ, മാസ്ക് എന്നിവയും സ്കൂളുകളിൽ ലഭ്യമാക്കി. മാസ്കുകൾ ഉപയോഗിക്കുന്നതിൽ ചെറിയ കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയേകാൻ അദ്ധ്യാപകർക്ക് നിർദ്ദേശമേകിയിട്ടുണ്ട്. അദ്ധ്യാപകർക്കും പി.ടി.എകൾക്കും പുറമെ വിവിധ സന്നദ്ധ സംഘടനകളും സജീവമായി രംഗത്തിറങ്ങിയതോടെ ജില്ലയിലെ സ്കൂളുകളിൽ മികച്ച സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാനായി.
എല്ലാം ഉറപ്പാണ്
ഭൂരിഭാഗം സ്കൂളുകളുടെയും ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് സ്കൂളുകളിൽ മാത്രമാണ് ഇനി ഫിറ്റ്നസ് പരിശോധന അവശേഷിക്കുന്നത്. ഇന്നുരാവിലെ ഈ സ്കൂളുകളുടെ പരിശോധന പൂർത്തിയാക്കും. ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 1,365 സ്കൂളുകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |