മലപ്പുറം: ജില്ലയിലെ 30 സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നിലവിൽ വന്നതോടെ വൈകാതെ ഓൺലൈനായി ഒ.പി.ടിക്കറ്റ് എടുക്കുന്നത് അടക്കുള്ള സേവനങ്ങൾ ലഭ്യമാവും. ഇതിന് മുന്നോടിയായി ഒരുവ്യക്തിയുടെ സമഗ്ര ആരോഗ്യവിവരങ്ങൾ അടങ്ങിയ യുണീക് ഹെൽത്ത് ഐഡി തിരഞ്ഞെടുക്കപ്പെട്ട ആശുപത്രി പരിധികളിലെ മുഴുവൻ പേർക്കും ലഭ്യമാക്കാനുള്ള പരിശ്രമങ്ങളിലാണ് ആരോഗ്യ വകുപ്പ്. ആശുപത്രി വികസന സമിതി ഫണ്ടുപയോഗിച്ച് കൂടുതൽ ജീവനക്കാരെ നിയമിച്ചും ജനകിയ പങ്കാളിത്വത്തോടെ വാർഡ് തലത്തിൽ സ്ക്വാഡ് പ്രവർത്തനം നടത്തിയും ഹെൽത്ത് ഐഡി ഉറപ്പാക്കും. ഇതിനുള്ള കർമ്മ പദ്ധതികൾ മിക്ക ആശുപത്രികളും രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളിലൂടെ ആധാർ നമ്പർ മുഖേനെയാണ് ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നത്. ഇവർക്ക് യുണീക്ക് ഹെൽത്ത് ഐഡിയും നൽകും. ഇതുപയോഗിച്ച് ചികിത്സ തേടിയെത്തുന്ന വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനാവും. ആശുപത്രിയിൽ പോകുമ്പോൾ ഐഡി ഉപയോഗിച്ച് ഡോക്ടർക്ക് വ്യക്തിയുടെ ആരോഗ്യവിവരമറിയാനും സാധിക്കും.
ഇ-ഹെൽത്ത് ഇവിടങ്ങളിൽ
മഞ്ചേരി മെഡിക്കൽ കോളേജിന് പുറമെ ജില്ലയിൽ 29 ഫാമിലി ഹെൽത്ത് സെന്ററുകളാണ് (എഫ്.എച്ച്.സി) ഇ-ഹെൽത്ത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഫാമിലി ഹെൽത്ത് സെന്ററുകളായ എ.ആർ.നഗർ, ആലങ്കോട്, അത്താണിക്കൽ, ചാലിയാർ, ചെമ്മലശ്ശേരി, ചോക്കാട്, എടയൂർ, കരുളായി, കോട്ടക്കൽ, കുഴിമണ്ണ, മാറാക്കര, മുന്നിയൂർ, മൊറയൂർ, നന്നമ്പ്ര, ഒഴൂർ, പാണ്ടിക്കാട്, പാങ്ങ്, പരപ്പനങ്ങാടി, പൊന്മള, പൂളിക്കൽ, തലക്കാട്, താനാളൂർ, താഴേക്കോട്, തിരുനാവായ, വളവന്നൂർ, വട്ടംകുളം, വാഴക്കാട്, വാഴയൂർ, വഴിക്കടവ് എന്നിവയാണിവ. സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആശുപത്രികൾ ഇ- ഹെൽത്തിന്റെ ഭാഗമായിട്ടുള്ളത് മലപ്പുറത്താണ്. തിരുവനന്തപുരത്ത് 88 ആശുപത്രികൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാലക്കാടിൽ 33 ആശുപത്രികളും തൃശൂരിൽ 28 ആശുപത്രികളും ഇ ഹെൽത്ത് ശൃഖലയിൽ കോർത്തിണക്കിയിട്ടുണ്ട്. ജില്ലയിലെ 17 ആശുപത്രികളിൽ ഇതിനകം കമ്പ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മറ്റിടങ്ങളിലും വൈകാതെ സംവിധാനങ്ങൾ ഒരുക്കും.
ഓൺലൈൻ ഒ.പിയിങ്ങനെ
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് ehealth.kerala.gov.in പോർട്ടലിൽ ലോഗിന്‍ ചെയ്തശേഷം ന്യൂ അപ്പോയ്ന്റ്മെന്റ് ക്ലിക്ക് ചെയ്ത് ആശുപത്രിയും ഡിപ്പാർട്ട്‌മെന്റും തിരഞ്ഞെടുക്കാം. തുടർന്ന് അപ്പോയ്ന്റ്മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ കാണാനാവും. രോഗികൾക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണെടുക്കാം. ടോക്കൺ വിവരങ്ങൾ എസ്.എം.എസായും പ്രിന്റ് രൂപത്തിലും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. മുഴുവൻ പേർക്കും യുണീക് ഹെൽത്ത് ഐഡിയും ആശുപത്രികളിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയതിനും ശേഷമേ ഓൺലൈൻ ഒ.പി തുടങ്ങാനാവൂ.
17 ആശുപത്രികളിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യുണീക് ഹെൽത്ത് ഐഡി ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ ഇവിടങ്ങളിൽ ഏതാണ്ട് പൂർത്തീകരിച്ചിട്ടുണ്ട്. മറ്റിടങ്ങളിലും വേഗത്തിൽ പദ്ധതി നടപ്പിലാക്കും.
ഡോ. അഫ്സൽ, ഇ- ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |