മലപ്പുറം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ വന്നത് 174.34 കോടി രൂപയുടെ നിക്ഷേപം. ജില്ലാ വ്യവസായ കേന്ദ്രത്തിലെ കണക്ക് പ്രകാരം 1,077 എം.എസ്.എം.ഇ സംരംഭങ്ങളാണ് തുടങ്ങിയത്. ഇതുവഴി 4,857 പേർക്ക് നേരിട്ട് തൊഴിൽ ലഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പദ്ധതികളിലായി 7.99 കോടി രൂപയുടെ സഹായങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം സംരംഭകർക്ക് നൽകിയത്. ഇതിൽ തന്നെ സംരംഭക സഹായ പദ്ധതിയിലാണ് ഏറ്റവും കൂടുതൽ രൂപ വിനിയോഗിച്ചത്. 114 സംരംഭക യൂണിറ്റുകൾക്ക് 7.43 കോടി രൂപയുടെ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ അനുവദിച്ചത്.
ഉത്പാദന മേഖലയിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നൽകുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 2012 ഏപ്രിൽ ഒന്ന് മുതൽ പുതുതായി ഉത്പാദനം ആരംഭിച്ച സംരംഭങ്ങൾക്കും വിപുലീകരണം, വൈവിധ്യവത്കരണം, ആധുനികവത്കരണം എന്നിവ നടത്തിയ സംരംഭങ്ങൾക്കുമാണ് പദ്ധതിയിലൂടെ സഹായം ലഭിക്കുന്നത്. ഇതിൽ സ്റ്റാർട്ടപ്പ് സപ്പോർട്ട്, നിക്ഷേപ സഹായം, സാങ്കേതികവിദ്യ സഹായം തുടങ്ങിയവയ്ക്ക് വിവിധ ധനസഹായങ്ങൾ നൽകിവരുന്നതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് ശിവകുമാർ പറഞ്ഞു.
14 നാനോ സംരംഭങ്ങൾക്ക് 45.31 ലക്ഷം രൂപയുടെ സഹായം
നാനോ സംരംഭങ്ങൾക്കുള്ള സഹായ പദ്ധതിയിലൂടെ ജില്ലയിലെ 14 നാനോ സംരംഭങ്ങൾക്ക് 45.31 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകാൻ ജില്ലാ വ്യവസായ കേന്ദ്രത്തിന് സാധിച്ചു. സംരംഭങ്ങളിൽ സ്ഥിരം മൂലധന നിക്ഷേപം 10 ലക്ഷത്തിൽ താഴെയുള്ളതും, വൈദ്യുതി ലോഡ് അഞ്ച് എച്ച്.പി വരെയുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിൽ വരുന്ന ഉത്പാദന സംരംഭങ്ങൾക്ക് സ്ഥിരം മൂലധന വായ്പയിൽ സംരംഭകർ അടച്ച പലിശക്ക് ആറ് ശതമാനം മുതൽ എട്ട് ശതമാനം താങ്ങ് പലിശയായി തുടർച്ചയായി മൂന്നു വർഷം തിരികെ നൽകും. വ്യാവസായിക മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളായ സംരംഭകത്വ വികസന പദ്ധതി, എംപ്ലോയി അസിസ്റ്റന്റ്, സാങ്കേതിക വൈദഗ്ദ്ധ്യ വികസനം, ടെക്‌നോളജി ക്ലിനിക്, ഇൻവെസ്റ്റേഴ്സ് മീറ്റ് തുടങ്ങിയ പരിപാടികൾക്കായി 13.29 ലക്ഷം രൂപ ചെലവഴിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |