പരപ്പനങ്ങാടി: ഓട്ടോയിൽ ചാരായക്കുപ്പികൾ ഒളിപ്പിച്ച് ഡ്രൈവറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേർ പൊലീസിന്റെ പിടിയിലായി. പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നെന്ന് സ്റ്റേഷൻ ഫോണിലേക്ക് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ താനൂർ ഡാൻസാഫ് ടീം പരിശോധന നടത്തിയപ്പോൾ ഓട്ടോയുടെ പിൻഭാഗത്ത് നിന്ന് കുപ്പികളിലാക്കി കവറുകളിൽ വച്ച നാലര ലിറ്റർ ചാരായം കണ്ടെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, ഓട്ടോ ഡ്രൈവറുടെ അയൽവാസിയായ മുജീബ് റഹ്മാൻ എന്നയാൾ മുൻവൈരാഗ്യം വച്ച് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിയെ അബ്കാരി കേസിൽപെടുത്താനായി ചെയ്തതാണെന്ന് തെളിഞ്ഞു. മറ്റൊരു കേസിൽ മുജീബ് റഹ്മാൻ ജയിലിൽ കിടന്നിരുന്ന സമയത്ത് പരിചയപ്പെട്ട വാഴയൂർ സ്വദേശി അബ്ദുൾ മജീദിനെ കൊണ്ട് കോട്ടയ്ക്കൽ ചുടലപ്പാറയിൽ നിന്നും ഷൗക്കത്തലിയുടെ ഓട്ടോ വിളിപ്പിച്ചു. യാത്രയ്ക്കിടയിൽ അബ്ദുൾ മജീദ് , മുജീബ് റഹ്മാൻ നൽകിയ ചാരായക്കുപ്പി ഓട്ടോയുടെ പിന്നിൽ ഒളിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടി പുത്തരിക്കൽ എത്തിയ ശേഷം അബ്ദുൾ മജീദ് ഓട്ടോയിൽ നിന്ന് ഇറങ്ങി കുറച്ചുനേരം കാത്തുനിൽക്കാൻ പറഞ്ഞ് മുങ്ങി.
ഓട്ടോറിക്ഷയെ പിൻതുടർന്ന് വന്ന മുജീബ് റഹ്മാൻ ഓട്ടോ ഡ്രൈവർ കാണാതെ മാറി നിന്ന് ഓട്ടോറിക്ഷയിൽ ചാരായം വിൽപ്പന നടത്തുന്നുവെന്ന് പൊലീസിൽ അറിയിച്ചു. സി.ഐ ഹണി.കെ.ദാസ്, എസ്.ഐ പ്രദീപ്കുമാർ, ഡാൻസാഫ് അംഗങ്ങളായ ജിനു, വിപിൻ, അഭിമന്യു, ആൽബിൻ എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സിസി ടിവികൾ നിരീക്ഷിച്ചും സൈബർ സെല്ലിന്റെ സഹായത്താലുമാണ് അന്വേഷണ സംഘത്തിന് പ്രതികളെ വലയിലാക്കാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |