മലപ്പുറം: ജില്ലയിൽ ഒമ്പത് മാസത്തിനിടെ ജലാശയ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 41 പേർക്ക്. ആകെ 76 പേരാണ് അപകടങ്ങളിൽപ്പെട്ടത്. ഇതിൽ 35 പേരെ രക്ഷപ്പെടുത്തി. ജനുവരി ഒന്ന് മുതൽ സെപ്തംബർ 10 വരെ ജില്ലയിലെ വിവിധ ഫയർഫോഴ്സ് സ്‌റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത അപകടങ്ങളാണിത്. തുടർച്ചയായ മഴയിൽ പുഴകളും തോടുകളും അടക്കമുള്ള ജലാശയങ്ങൾ നിറഞ്ഞതോടെയാണ് അപകടങ്ങളേറിയത്. ഒരാഴ്ചയ്ക്കിടെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച ചങ്ങരംകുളം ഒതളൂരിൽ ബണ്ടിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചിരുന്നു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കൽ തോട്ടിൽ പിതാവിനൊപ്പം കുളിക്കുന്നതിനിടെ അടിയൊഴുക്കിൽപ്പെട്ട് 11കാരനും മരണപ്പെട്ടു. മഴ ശക്തിയാർജ്ജിച്ചതിന് പിന്നാലെ അടിയൊഴുക്ക് ശക്തമായതിനാൽ ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പേകിയിരുന്നു. മലയോര മേഖലകളിൽ മലവെള്ളം പൊടുന്നനെ കുത്തിയൊലിച്ചുവരാനുള്ള സാദ്ധ്യത സംബന്ധിച്ചും മുന്നറിയിപ്പേകിയിട്ടുണ്ട്. മൂന്ന് പേരുടെ ജീവനുകൾ കവർന്ന രണ്ട് അപകടങ്ങളിലും രക്ഷിതാക്കളുടെ കൂടെയായിരുന്നു കുട്ടികൾ എത്തിയിരുന്നത്. കനത്ത മഴയിൽ പുഴയുടെയും തോടുകളുടെയും ഗതിമാറ്റം പ്രവചിക്കാനാവില്ലെന്നും പരിചിതമായ ജലാശയങ്ങളിൽ ഇറങ്ങുന്നത് പോലും അപകടം വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകുന്നുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ അപകങ്ങൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ഫയർസ്റ്റേഷൻ പരിധിയിലാണ്. 21 അപകടങ്ങളിലായി 13 പേർ മരണപ്പെട്ടു. 11 പേരെ രക്ഷപ്പെടുത്തി.
ഒമ്പത് മാസത്തെ കണക്ക്
ഫയർസ്റ്റേഷൻ - അപകടങ്ങൾ - രക്ഷപ്പെട്ടവർ - മരണപ്പെട്ടവർ
മലപ്പുറം - 21 - 11 - 13
നിലമ്പൂർ - 17 - 10 - 7
പെരിന്തൽമണ്ണ - 8 - 6 - 2
തിരുവാലി - 6 - 2 - 4
പൊന്നാനി - 10 - 3 - 7
തിരൂർ - 5 - 2 - 3
താനൂർ - 5 - 1 - 1
മഞ്ചേരി - 4 - 0 - 4
ആകെ - 76 - 35 - 41
ഇക്കാര്യം ശ്രദ്ധിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |