പാലക്കാട്: 'ധോണി" എന്ന പി.ടി-ഏഴ് കാട്ടാനയെ കൂട്ടിലാക്കി രണ്ടാഴ്ച പിന്നിടുമ്പോഴും ഭീതിയൊഴിയാതെ ധോണിയിലെ ജനവാസ മേഖല. കഴിഞ്ഞ ദിവസം പ്രദേശത്ത് വൈദ്യുതി വേലി തകർത്ത് വീണ്ടും കാട്ടാനകളിറങ്ങി. മേരിമാതാ ക്വാറിക്ക് പിന്നിലെ സെന്റ് തോമസ് നഗറിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വൈദ്യുതി വേലി മരക്കൊമ്പിടിച്ചിട്ട് തകർത്ത് മൂന്ന് ആനകളിറങ്ങിയത്.
മേലേ ധോണി ഭാഗത്ത് സനൽ ആന്റോയുടെ വീടിന് പുന്നിൽ ആനകൾ ഏറെ നേരം തമ്പടിച്ചു. ഇവിടെ നിന്ന് രാത്രി വൈകി പെരുന്തിരിത്തിക്കളം, മായാപുരം ഭാഗത്തേക്ക് ആനകൾ നീങ്ങി. കാട്ടാനക്കൂട്ടം കരുമത്താൻ പൊറ്റ സ്വദേശി ജിജോ തോമസിന്റെ വീട്ടിലെ പശുവിനെ കുത്തിക്കൊന്നു. രാത്രി 12നാണ് പശുവിനെ കാട്ടാനക്കൂട്ടം ആക്രമിച്ചത്. വീട്ടുകാർ ബഹളമുണ്ടാക്കിയതോടെ ആനക്കൂട്ടം ഓടിപ്പോയെങ്കിലും പശുവിന് മാരകമായി പരുക്കേറ്റിരുന്നു. വയറിനോട് ചേർന്ന് കൊമ്പുകൊണ്ട് കുത്തേറ്റതിന്റെ പാടുണ്ട്. പ്രദേശത്തെ കൃഷിയും വ്യാപകമായി നശിപ്പിച്ചു.
പി.ടി-ഏഴിന് പിറകേ വീണ്ടും ആനകൾ മേഖലയിൽ അക്രമം അഴിച്ചുവിടുന്നതിന് തടയിടാൻ ശാസ്ത്രീയ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആർ.ആർ.ടിയുടെ കുറവ് പ്രതിരോധത്തെ ബാധിക്കുന്നു
ജില്ലയിൽ വനംവകുപ്പിന് കീഴിലുള്ള ദ്രുത കർമസേനയുടെ (ആർ.ആർ.ടി) കുറവ് വന്യമൃഗശല്യം തടയാനുള്ള നടപടികളെ സാരമായി ബാധിക്കുന്നു. നിലവിൽ ആർ.ആർ.ടി.യുടെ ഒരു യൂണിറ്റ് മാത്രാണ് ജില്ലയിലുള്ളത്. ഇവർക്കു തന്നെ ആവശ്യത്തിന് ഉപകരണങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ല. ജില്ലയിൽ കുറഞ്ഞത് അഞ്ച് സ്ഥിരം യൂണിറ്റ് വേണമെന്നാവശ്യപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സംസ്ഥാന സർക്കാരിന് കത്തു നൽകിയിട്ട് വർഷം നാലായെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.
പാലക്കാട് വനം ഡിവിഷനിലെ ഒലവക്കോട് സെക്‌ഷന് കീഴിൽ മാത്രമാണ് സ്ഥിരം യൂണിറ്റുള്ളത്. കല്ലടിക്കോട് മുതൽ വാളയാർ വരെ ഇവർ ഓടിയെത്തണം. മണ്ണാർക്കാട് ഒരു യൂണിറ്റുണ്ടെങ്കിലും സ്ഥിരമല്ല. പരിശീലനം ലഭിച്ച സേനാംഗങ്ങളും ഇല്ല. നെന്മാറ, നെല്ലിയാമ്പതി, കൊല്ലങ്കോട്, അട്ടപ്പാടി, കല്ലടിക്കോട്, വാളയാർ, മലമ്പുഴ തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.
നിയമ നടപടിക്ക് ഒരുങ്ങി പ്രതിരോധ സമിതി
പാലക്കാട്: വന്യമൃഗ ശല്യത്തിൽ കൃഷിനാശവും ജീവഹാനിയുമുണ്ടാകുന്നത് വർദ്ധിച്ച സാഹചര്യത്തിൽ നിയമ നടപടിക്ക് ഒരുങ്ങി വന്യജീവി പ്രതിരോധ സമിതി. വന്യജീവികളുടെ കസ്റ്റോഡിയനായ യൂണിയൻ സർക്കാരിനെ കക്ഷിചേർത്ത് നിയമ നടപടി ആരംഭിക്കുമെന്ന് സമിതി രക്ഷാധികാരി പി.എ.ഗോകുൽദാസ് പറഞ്ഞു.
ഡി.എഫ്.ഒ.യുമായി നടത്തിയ ചർച്ചയിൽ ശനിയാഴ്ച പുലർച്ചെ കാട്ടാനകൾ ആക്രമിച്ച് കൊന്ന പശുവിന്റെ ഉടമ കുഞ്ഞമ്മ തോമസിന് 65,000 രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. 60,000 രൂപയുടെ ചെക്ക് നൽകി. ബാക്കി 5,000 രൂപ ഉടൻ നൽകും. ആനയിറങ്ങിയത് വിളിച്ചറിയിച്ചപ്പോൾ ആന റോഡ് മുറിച്ചുകടക്കില്ലെന്ന വിചിത്ര മറുപടിയാണ് ദ്രുതകർമ്മ സേനയിൽ നിന്ന് ലഭിച്ചത്. ഒരു കുടുംബത്തിന്റെ വരുമാന മാർഗമാണ് ആർ.ആർ.ടി.യുടെ അശ്രദ്ധയിൽ ഇല്ലാതായത്. അക്രമസ്വഭാവം കാണിക്കുന്ന ആനകളെ അടിയന്തിരമായി കാടുകയറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെഷ് ഫെൻസ് നടപ്പാക്കുക, നഷ്ടപരിഹാര കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യുക, നഷ്ടപരിഹാരം വർദ്ധിപ്പിക്കുക, കുരങ്ങിനെയും മയിലിനെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തുടർ സമരത്തിന് ഒരുങ്ങുകയാണ് പ്രതിരോധ സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |