ഒറ്റപ്പാലം: വള്ളുവനാടൻ മണ്ണിലെ ഏറെ പ്രസിദ്ധമായ പാലപ്പുറം ചിനക്കത്തൂർ പൂരം ഇന്ന് വർണ്ണാഭമായ കാഴ്ചവിരുന്നോടെ ആഘോഷിക്കും. ഇന്ന് രാവിലെ മുതൽ ആരംഭിക്കുന്ന കാവിലെ പൂരചടങ്ങുകൾ നാളെ രാവിലെ വരെ നീണ്ട് നിൽക്കും. ഇരുപത്തി ഏഴ് ആനകൾ അണിനിരക്കുന്ന ആനപ്പൂരവും, പതിനാറ് പൊയ്ക്കുതിരകൾ ഒരുക്കുന്ന ആവേശവും ചിനക്കത്തൂർ പൂരത്തിന്റെ സവിശേഷമായ കാഴ്ചകളാണ്. കാള വേലകൾ മറ്റൊരു കാഴ്ചയാണ്. മേളം, തായമ്പക, പഞ്ചവാദ്യം എന്നിങ്ങനെ വാദ്യകലകൾ ഒരുക്കുന്നത് പെരുവനവും, മട്ടന്നൂരും, അനിയൻമാരാരുമാണ്.
കുമ്മാട്ടി, തട്ടിൽമേൽ കൂത്ത്, പൂതൻ, തിറ, വെള്ളാട്ട്, നായാടി തുടങ്ങിയ നാടൻ കലാരൂപങ്ങളും പൂരത്തിന്റെ വശ്യത കൂട്ടും. കുംഭം കളി, വേഷങ്ങൾ, ബാൻഡ് വാദ്യം മുതലായവയുടെ അകമ്പടിയോടെ എത്തുന്ന അൻപതിലേറെ സ്‌പെഷ്യൽ പൂരാഘോഷങ്ങൾ കാവുപറമ്പിലെ പുരാവേശം ഇരട്ടിപ്പിക്കും. കിഴക്കൻ ചേരിപടിഞ്ഞാറൻ ചേരി എന്നിങ്ങനെ ഏഴ് ദേശങ്ങൾ വാശിയോടെയാണ് പൂരം ആഘോഷിക്കുന്നത്. ഒറ്റപ്പാലം (തോട്ടക്കര), പാലപ്പുറം, എറക്കോട്ടിരി, മീറ്റ്ന, തെക്ക് മംഗലം, വടക്ക് മംഗലം, പല്ലാർ മംഗലം എന്നിവയാണ് ചിനക്കത്തൂരിന്റെ തട്ടകപ്രദേശങ്ങൾ. ഉച്ഛയോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള കാവിലേക്കുള്ള പൂര വരവ് ആരംഭിക്കും. കുംഭ ചൂടിനെ വകവെക്കാതെ പുരുഷാരം പൂരപറമ്പിലെത്തും. വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചതോടെ പൂരപ്രേമികൾ വലിയ ആവേശത്തിലാണ്. ഗജ നിരയിലെ സൂപ്പർ താരങ്ങൾ അടക്കം അണിനിരക്കുന്നതിനാൽ ആനപ്രേമികളും അത്യാവേശത്തിലാണ്. പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി അഞ്ഞൂറിൽ പരം പൊലീസിനെ വിന്യസിക്കും. ഡ്രോൺ കാമറയടക്കം സുരക്ഷയ്ക്കായി പൊലീസ് ഉപയോഗപ്പെടുത്തും. വാഹന ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. ചിനക്കത്തൂർ പൂരം പ്രമാണിച്ച് ഒറ്റപ്പാലത്ത് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പാലത്ത് ഇന്ന് ഗതാഗത നിയന്ത്രണം
ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചു ഒറ്റപ്പാലത്ത് ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഇന്ന് ഉച്ചക്ക് 1മണി മുതൽ രാത്രി 10 വരെയാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. ആ സമയത്ത് പാലക്കാട് ഭാഗത്തു നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും മംഗലത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു മുരുക്കുംപറ്റ, വരോട്, കോതകുറുശ്ശി വഴി വാണിയംകുളത്തെത്തി യാത്ര തുടരേണ്ടതാണ്. കുളപ്പുള്ളി ഭാഗത്തു നിന്നും ഒറ്റപ്പാലം വഴി പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഒറ്റപ്പാലം ലക്ഷ്മി തിയ്യറ്റർ ജംഗ്ക്ഷനിൽ നിന്നും വരോട്, മുരുക്കുംപറ്റ വഴി മംഗലത്ത് എത്തി യാത്ര തുടരേണ്ടതാണ്. ആയതിന് ടി സ്ഥലങ്ങളിൽ ട്രാഫിക് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. മായന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മായന്നൂർ ടോൾ പ്ലാസവരെ വന്ന് തിരികെ പോകേണ്ടതാണ്. കിഴക്ക് ഭാഗം പൂരം ലക്കിടി കൂട്ടുപാത ജംഗ്ഷനിൽ നിന്ന് കടന്നു പോകുന്നതു വരെ ലക്കിടി കൂട്ടുപാത ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ പാടുളളതല്ല. പൂരം ദിവസം പാലപ്പുറം പോസ്റ്റ് ഓഫീസിനും ലക്കിടി കൂട്ടുപാതയ്ക്കും ഇടയിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. കാഞ്ഞിരക്കടവ് ജംഗ്ഷനിൽ നിന്നും, ചുനങ്ങാട് റോഡിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് മേൽപ്പറഞ്ഞ സമയം വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ല. പോക്കറ്റ് റോഡുകളിൽ നിന്നും വരുന്ന വാഹനങ്ങൾ പ്രസ്തുത സമയം സ്റ്റേറ്റ് ഹൈവേയിൽ കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |